പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും. ദിയ കൃഷ്ണയുടെ മകൻ ഓമിയെ പ്രധാനമന്ത്രി താലോലിക്കുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ലോകനേതാക്കൾ ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രിക്കൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നുവെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാർ കുറിച്ചു. കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും കൊച്ചുമകൻ ഓമിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച.
അഹാന കൃഷ്ണയുടെ വിവാഹത്തിന് മുന്നോടിയായുള്ള വിവാഹക്ഷണമാണോ ഇതെന്ന ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സജീവമാകുന്നത്. പ്രധാനമന്ത്രിക്ക് അഹാന വിവാഹക്ഷണക്കത്ത് കൈമാറുന്നതായും സൂചനയുണ്ട്. “ദൈവികം ഈ ബന്ധം” എന്ന ക്യാപ്ഷനോടെയാണ് കൃഷ്ണകുമാർ ചിത്രങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തത്. ഓമിയെ കൈകളിലെടുത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്ന മോദിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന് മുൻപും പ്രധാനമന്ത്രിയുമായി കൃഷ്ണകുമാർ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെങ്കിലും കുടുംബസമേതം എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്.
അതേസമയം തങ്ങളുടെ ചെറിയ സംശയങ്ങൾക്ക് ക്ഷമയോടെ പ്രധാനമന്ത്രി ഉത്തരം നൽകിയെന്നും, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സന്നിധിയിലാണെന്ന് തങ്ങളെന്ന കാര്യം മറന്നുപോയെന്നും അഹാന കുറിച്ചു.”ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടൊപ്പമുള്ള വളരെ പ്രചോദനം നൽകിയ ഒരു പ്രഭാതം. അദ്ദേഹത്തെപ്പോലെ ഇത്രയും മുകളിൽ നിൽക്കുന്ന ഒരാൾ വളരെ ഊഷ്മളതയോടും വ്യക്തിപരമായ സ്പർശത്തോടും കൂടി ഞങ്ങളെ സ്വാഗതം ചെയ്യുന്നത് കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. ഞങ്ങളുടെ ചെറിയ സംശയങ്ങൾക്ക് ക്ഷമയോടെ ഉത്തരം നൽകുകയും ലളിതവും ആത്മാർഥവുമായ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തപ്പോൾ, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സന്നിധിയിലാണെന്ന് ഞങ്ങൾ ഏതാണ്ട് മറന്നുപോയ നിമിഷമുണ്ടായി. ലാളിത്യവും മഹത്വവും ഒരുമിച്ച് പോകുമെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. ഈ പ്രഭാതം എന്നും എന്റെ ഹൃദയത്തിൽ വളരെ സ്പെഷലായിരിക്കും. എന്റെ അച്ഛനെ കണ്ടപ്പോൾ ഞാൻ വളരെയധികം അഭിമാനിച്ചു – ഇത്രയധികം പ്രമുഖ വ്യക്തികൾക്കിടയിൽ അദ്ദേഹത്തിന് വർഷങ്ങളായി ലഭിച്ച ബഹുമാനവും പരിഗണനയും ഞാൻ കണ്ടു. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച സ്വീകരണം അതിനൊരു പ്രതിഫലനമായി തോന്നി. ഒരു മകൾ എന്ന നിലയിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു.” അഹാന കുറിച്ചു.










