ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഡീഗോ ഗാർസിയ ദ്വീപിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണശ്രമം യുഎസ് വ്യോമ പ്രതിരോധ സംവിധാനം തകർത്തു. യുകെയുടെ അധീനതയിൽ ഉള്ളതും യുകെയുടെയും യുഎസിന്റെയും സൈനിക താവളങ്ങൾ സ്ഥിതിചെയ്യുന്നതുമായ ദ്വീപാണ് ഡീഗോ ഗാർസിയ. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുഎസ് സൈനിക നടപടികളിൽ നിർണായക പങ്ക് വഹിച്ച യുഎസ് സൈനിക താവളമാണ് ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർസിയയിലുള്ളത്.
ഇറാനിയൻ പ്രദേശത്ത് നിന്ന് 4,000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർസിയ ലക്ഷ്യമിട്ട് ഇറാൻ നടത്തിയത് രണ്ട് മിസൈൽ ആക്രമണങ്ങളാണ്. ഇതിൽ ഒരു മിസൈൽ പകുതി ദൂരത്തിൽ പരാജയപ്പെടുകയും മറ്റൊരു മിസൈൽ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനം തകർക്കുകയും ചെയ്തു. യുഎസിന്റെ SM-3 ഇന്റർസെപ്റ്റർ സംവിധാനമാണ് ഇറാനിയൻ മിസൈൽ തകർത്തത്.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം, അമേരിക്കൻ സൈന്യം ബോംബറുകളും മറ്റ് ഉപകരണങ്ങളും ഡീഗോ ഗാർസിയ താവളത്തിൽ വിന്യസിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നടത്തിയ ബോംബിംഗ് കാമ്പെയ്‌നുകൾ ഈ ദ്വീപിൽ നിന്നുമാണ് പ്രവർത്തിപ്പിച്ചിരുന്നത്.








