ടെഹ്റാൻ : ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം. ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ഇന്ന് രാവിലെ യുഎസും ഇസ്രായേലും ശക്തമായ ആക്രമണം നടത്തിയതായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആണവോർജ്ജ സംഘടന അറിയിച്ചു. പ്രദേശത്ത് റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
നതാൻസ് ആണവ കേന്ദ്രത്തിന്റെ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിലവിൽ
റേഡിയോ ആക്ടീവ് ചോർച്ചയില്ലെന്നും സമീപത്ത് താമസിക്കുന്ന ആളുകളുടെ സുരക്ഷയ്ക്ക് ഒരു ഭീഷണിയുമില്ലെന്നും ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ആണവായുധ വ്യാപന നിരോധന ഉടമ്പടി (NPT), മറ്റ് ആണവ സുരക്ഷാ ചട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രതിബദ്ധതകളുടെയും ലംഘനമാണെന്ന് ഇറാൻ സൂചിപ്പിച്ചു.
യുദ്ധത്തിന്റെ ആദ്യ ആഴ്ചയിലും നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസും ഇസ്രായേലും ചേർന്ന് ആക്രമണം നടത്തിയിരുന്നു. അക്കാലത്തെ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കാണപ്പെട്ടു.








