മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക അഭിമുഖത്തിലാണ് ജി. സുധാകരനെതിരെ മുഖ്യമന്ത്രി പരുഷമായ വാക്കുകൾ ഉപയോഗിച്ചത്. സുധാകരൻ കാണിച്ചത് വഞ്ചനയാണെന്നും അത് വെറുമൊരു രാഷ്ട്രീയ വിയോജിപ്പല്ല, മറിച്ച് ‘ചെറ്റത്തരം’ ആണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തിരഞ്ഞെടുപ്പ് ഗോദയിൽ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധാകരൻ മത്സരിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഈ കടന്നാക്രമണം.
പാർട്ടി തന്നെ അവഗണിച്ചു എന്ന സുധാകരന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി പാടെ തള്ളി. രണ്ട് തവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്നത് പാർട്ടിയുടെ നയപരമായ തീരുമാനമാണ്, അത് സുധാകരന് മാത്രമായി എടുത്തതല്ല. എന്നിട്ടും വ്യക്തിപരമായ അവഗണനയായി ഇതിനെ ചിത്രീകരിച്ച സുധാകരൻ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സുധാകരനുമായി സംസാരിക്കാൻ താൻ മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുക്കാൻ തയ്യാറായില്ലെന്ന വെളിപ്പെടുത്തലും മുഖ്യമന്ത്രി നടത്തി. മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരുന്നത് വിഫലമാകുമെന്ന് സുധാകരൻ ഫേസ്ബുക്കിലൂടെ പ്രസ്താവിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇത്രയേറെ പരിഗണനയും പദവികളും നൽകിയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് അമ്പലപ്പുഴയിൽ എതിർപക്ഷത്തിനൊപ്പം ചേർന്ന് നിൽക്കുന്ന സുധാകരന്റെ നിലപാട് പാർട്ടിക്ക് പൊറുക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്ന സുധാകരന്റെ നീക്കങ്ങൾ രാഷ്ട്രീയ വഞ്ചനയുടെ പര്യായമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.










