തിരുവനന്തപുരം : വരുന്ന ഒക്ടോബർ 2 മുതൽ അടുത്ത ആറുമാസത്തേക്ക് സംസ്ഥാനവ്യാപകമായി മാലിന്യനിർമാർജന യജ്ഞം സംഘടിപ്പിക്കാൻ സർക്കാർ തീരുമാനം. 2025 മാർച്ച് 30ലെ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് തീരുമാനമായിട്ടുള്ളത്. സർവ്വകക്ഷി യോഗത്തിന് ശേഷം പ്രതിപക്ഷത്തിന്റെ കൂടെ പിന്തുണയോടെ കൂടിയാണ് കേരള സർക്കാർ തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്.
മാലിന്യനിർമ്മാർജ്ജനത്തിന് ആയുള്ള നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനാണ് സർവകക്ഷിയോഗം വിളിച്ചിരുന്നത്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ കൂമ്പാരത്തിൽ വീണ ശുചീകരണ തൊഴിലാളി മരിക്കുകയും ഹൈക്കോടതിയിൽ നിന്നും മാലിന്യനിർമാർജ്ജനത്തിന്റെ പേരിൽ രൂക്ഷ വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്.
2025 മാർച്ച് 30 ഓടെ കേരളത്തെ സമ്പൂർണ്ണ ശുചിത്വ കേരളമായി പ്രഖ്യാപിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ജൈവമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മ സേനകൾ വഴി ശേഖരിക്കൽ, മാലിന്യങ്ങൾ കൃത്യമായി വേർതിരിക്കൽ എന്നിവ ജനകീയ പങ്കാളിത്തത്തോടെ നടത്തുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും. മാലിന്യ ശേഖരണം കൂടാതെ സംസ്ഥാനത്തെ ജലസ്രോതസ്സുകളും നീർച്ചാലുകളും ശുദ്ധീകരിക്കുകയും ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണ്.










Discussion about this post