തൃശ്ശൂര്‍: രാത്രിയില്‍ പീച്ചി ഡാം അനിയന്ത്രിതമായി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ജൂലൈ 29ന് പരമാവധി 30 സെന്റീമീറ്റര്‍ മാത്രം ഷട്ടര്‍ തുറക്കുന്നതിന് ആയിരുന്നു അനുമതി നല്‍കിയിരുന്നത്. എന്നാല്‍, രാത്രി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്ററില്‍ നിന്ന് 180 സെ.മീ. വരെ ഉയർത്തി. തുടര്‍ന്ന് മണലിപ്പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു.
പല പ്രദേശങ്ങളും വെള്ളത്തിലായി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തില്‍ ഡാമില്‍ നിന്ന് തുറന്നു വിടേണ്ട ജലത്തിന്റെ അളവ് മൂന്‍കൂട്ടി കണക്കാക്കി ഡാം മാനേജ്‌മെൻ്റില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തൃശൂര്‍ സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്കിനെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
Discussion about this post