തൊടുപുഴ: മൃതദേഹസംസ്‌കാരത്തിന് അനുമതി നിഷേധിച്ച ബിഷപിനെതിരെ മാനനഷ്ടമായി പിഴയും കോടതി ചെലവും നല്‍കാന്‍ കോടതിവിധി. മാനനഷ്ടത്തിന് പരിഹാരമായി 9,95,000 രൂപയും കോടതി ചെലവും നല്‍കാന്‍ ഈരാറ്റുപേട്ട മുന്‍സിഫ് ജഡ്ജി ഹരീഷ്. ജിയാണ് ഉത്തരവിട്ടത്.
സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് കെ.ജി ദാനിയേലിനെതിരെയാണ് കോടതി വിധി. എള്ളുംപുറം സി.എസ്.ഐ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ പ്രാഫ.സി.സി ജേക്കബിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ ഭാര്യ മേരി ജേക്കബ് നല്‍കിയ മാനനഷ്ടക്കേസിലാണ് വിധി.
ഒരു രൂപതയിലെ ബിഷപ്പും ഇടവക വികാരിയും സാധാരണ ആളുകളെപ്പോലെ വികാരങ്ങളും മോഹങ്ങളും പ്രകടിപ്പിക്കാവുന്നതല്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. പരേതരുടെ കുടുംബകല്ലറയില്‍ ആദരപൂര്‍വം മതാചാരപ്രകാരം സംസ്‌കരിക്കുവാന്‍ ബന്ധുക്കളെ അനുവദിക്കാതിരുന്നത് എല്ലാ മാനുഷിക മൂല്യങ്ങള്‍ക്കും എതിരാണെന്ന് കരുതേണ്ടിയിരിക്കുന്നു.
ഈ നടപടി തെറ്റായുള്ളതും സി.സി ജേക്കബിന്റെ അവകാശങ്ങളുടേയും വിശേഷ ആനുകൂല്യങ്ങളുടേയും ലംഘനവുമാണ്. സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവ് അനുസരിച്ച് മാന്യമായി സംസ്‌കരിക്കപ്പെടുവാനുള്ള അവകാശം നിയമം അംഗീകരിച്ചിട്ടുള്ളതാണ്. സഭയിലെ ശുശ്രൂഷകരില്‍ നിന്ന് കരുണയും കരുതലും ക്ഷമയും മാനുഷിക മൂല്യങ്ങളും വളരെ പ്രതീക്ഷിക്കുന്നു. ഇത്തരം പദവിയിലുള്ളവര്‍ പ്രതികാരമനോഭാവം പ്രകടിപ്പിക്കുവാന്‍ പാടില്ലെന്നും േകാടതി വ്യക്തമാക്കി.
സ്‌നാനം ഒരു പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് പൂര്‍വകേരള മഹായിടവകയുടെ സ്ഥാപക പ്രവര്‍ത്തകനും സഭയുടെ സെക്രട്ടറിയുമായിരുന്ന സി.സി ജേക്കബിനെ സഭയില്‍ നിന്ന് ബിഷപ് പുറത്താക്കിയത്. രജിസ്ട്രാര്‍, സിനഡ് പ്രതിനിധി, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
അതേ സമയം കോടതി വിധി മാനിക്കുന്നതായി ഈസ്റ്റ് കേരള മഹായിടവക ബിഷപ് ഡോ. കെ.ജി. ദാനിയേല്‍ പറഞ്ഞു. വിധിന്യായം പഠിച്ചതിനുശേഷം ആവശ്യമെങ്കില്‍ മേല്‍കോടതിയെ സമീപിക്കും. ഇത് സഭയുടെ വിശ്വാസത്തിന്റെയും ശിക്ഷണത്തിന്റെയും വിഷയമാണ്. സഭയിലെ ഏതു വ്യക്തിക്കും നിയമം ഒരുപോലെ ബാധകമാണ്. സഭയുടെ അടിസ്ഥാന പ്രമാണത്തില്‍ നിന്നും മാറിപ്പോകുകയും വിശ്വാസപ്രമാണത്തില്‍ നിന്നു വ്യതിചലിക്കുകയും ചെയ്താല്‍ സഭാപരമായ ശിക്ഷണനടപടികള്‍ക്ക് വിധേയമാകും. സഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായ ബാധ്യതയാണിതെന്നും ബിഷപ്് വ്യക്തമാക്കി.
ഈ നടപടി സാമാന്യനീതിനിഷേധവും അസാധുവാണെന്ന് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി 2009 ല്‍ വിധിച്ചിരുന്നു. ഇതിനെതിരെ ബിഷപ് നല്‍കിയ അപ്പീല്‍ 2011 നവംബര്‍ 30ന് ല്‍ പാലാ സബ് കോടതി ചെലവ് സഹിതം തള്ളി. എന്നാല്‍ ഇതിന്‍മേല്‍ നടപടിയുണ്ടാകാത്തതിനേത്തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ച സി.സി ജേക്കബ് 2013 ഒകേ്ടാബര്‍ അഞ്ചിന്് രാവിലെ മരിച്ചു.
വിവരം ബിഷപ്പിനെ അറിയിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനാവില്ലെന്ന് ഇടവക വികാരിയിലൂടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഭാവിശ്വാസികളുടേയും പൊതുപ്രവര്‍ത്തകരുടേയും ഇടപെടലിനെതുടര്‍ന്ന് സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചു.
എന്നാല്‍ കുടുംബകല്ലറയില്‍ അടക്കാന്‍ പാടില്ലെന്നും പട്ടക്കാര്‍ പള്ളിക്കുള്ളില്‍ ആചാരവസ്ത്രമണിഞ്ഞ് ശുശ്രൂഷ പാടില്ലെന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ പരേതനെയും ബന്ധുജനങ്ങളേയും അപമാനിക്കാന്‍ മാത്രമാണിതെന്നും ഈ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുകയും ചെയ്യുകയായിരുന്നു.
Discussion about this post