ന്യൂഡൽഹി : ടിമോർ ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ – ലെസ്റ്റെ നൽകിയാണ് ആദരിച്ചത്. വർഷങ്ങളായി പൊതുജീവിതത്തിൽ രാഷ്ട്രപതി നൽകിയ മഹത്തായ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതി എന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ നൽകി രാഷ്ട്രപതിയെ ആദരിക്കുന്നത് നമുക്ക് അഭിമാനകരമായ നിമിഷമാണ്. ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെയും പരസ്പര ബഹുമാനത്തെയും പ്രതിഫലിപ്പിക്കുന്നു. വർഷങ്ങളായി പൊതുജീവിതത്തിൽ അവർ നൽകിയ മഹത്തായ സംഭാവനകൾക്കുള്ള അംഗീകാരം കൂടിയാണിത് എന്ന് മോദി എക്‌സിൽ കുറിച്ചു.
ടിമോർ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ പ്രസിഡന്റ് ജോസ് റാമോസ്-ഹോർട്ടയിൽ നിന്നാണ് രാഷ്ട്രപതി ഏറ്റുവാങ്ങിയത്. ന്യൂസിലൻഡിലേക്കും ഫിജിയിലേക്കുമുള്ള യാത്ര കഴിഞ്ഞ് ശനിയാഴ്ചയാണ് മുർമു ഡൽഹിയിലെത്തിയത്. ഇതോടെ ഫിജിയും ദിമോറും സന്ദർശിക്കുന്ന ആദ്യ രാഷ്ട്രപതിയായി മാറിയിരിക്കുകയാണ് ദ്രൗപതി മുർമു.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പരമോന്നത ബഹുമതി നൽകി ഫിജി ആദരിച്ചിരുന്നു . പ്രസിഡന്റ് വില്യം മെയ്വലിലി കതോനിവരേയാണ് കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി ദ്രൗപദി മുർമുവിന് സമ്മാനിച്ചത്. പൊതുസേവനത്തിലെ നേട്ടങ്ങൾക്കും വിദ്യാഭ്യാസം, സാമൂഹികക്ഷേമം, സ്ത്രീശാക്തീകരണം എന്നിവയ്ക്കുള്ള അർപ്പണബോധവുമാണ് മുർമുവിന് അവാർഡ് ലഭിച്ചതെന്ന് ഫിജി ഔദ്യേഗിക എക്സിൽ കുറിച്ചു.
Discussion about this post