ന്യൂഡൽഹി; കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വിവാദ ഉത്തരവുമായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്നും അനാവശ്യമായ ശ്രദ്ധ ആകർഷിക്കരുതെന്നും വിവാദ ഉത്തരവിൽ പറയുന്നു.വിദ്യാർത്ഥിനികളോട് അനാവശ്യ ശ്രദ്ധ ആകർഷിക്കരുതെന്നും വെളിച്ചക്കുറവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഉത്തരവിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് മെഡിക്കൽ കോളേജിനെതിരെ ഉയരുന്നത്. സ്ത്രീവിരുദ്ധമായ ഉത്തരവെന്നാണ് ഉയരുന്ന വിമർശനം.
വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും പൊതുവെ ഒറ്റപ്പെട്ടതും വെളിച്ചക്കുറവുള്ളതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും ഒറ്റയ്ക്കിരിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. അത്യാവശ്യമല്ലാതെ രാത്രി സമയങ്ങളിൽ ഹോസ്റ്റലിൽ നിന്നോ താമസ മുറികളിൽ നിന്നോ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി വിവരം അറിയിക്കുക. വൈകിയോ ഒറ്റപ്പെട്ട സമയത്തോ കാമ്പസിന് പുറത്ത് പോകുന്നത് ഒഴിവാക്കനാമെന്നും നിർദേശമുണ്ട്.
എല്ലാ ഹോസ്റ്റൽ ബോർഡർമാരും ഇൻസ്റ്റിറ്റ്യൂട്ടും അഡ്മിനിസ്‌ട്രേഷനും നിശ്ചയിച്ചിട്ടുള്ള ഹോസ്റ്റൽ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണം. അജ്ഞാതമോ സംശയാസ്പദമായതോ ആയ വ്യക്തികളുമായി സഹവസിക്കുന്നത് ഒഴിവാക്കുക. അടിയന്തിര സാഹചര്യങ്ങളിൽ അടിയന്തിരമായി ബന്ധപ്പെടാൻ നിങ്ങൾക്ക് ഒരു മാർഗമുണ്ടെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കുക, ഡ്യൂട്ടിയിലായിരിക്കുമ്പോൾ നിങ്ങൾ വൈകാരികമായി നന്നായി സംയോജിപ്പിക്കുകയും ചുറ്റുപാടുകളെ കുറിച്ച് ജാഗ്രത പുലർത്തുകയും വേണം, പൊതുജനങ്ങളുമായി മാന്യമായി ഇടപഴകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Discussion about this post