തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖത്ത് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എംഎസ്.സി വമ്പൻ ചരക്കുകപ്പൽ ഡെയ്‌ല ഇന്ന് എത്തും. തുറമുഖത്ത് പരീക്ഷണാടിസ്ഥാനത്തിൽ ചരക്കിറക്കുന്നതിൻറെ ഭാഗമായാണ് കപ്പലെത്തുന്നത്.
13,988 കണ്ടെയിനറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന്, 51 മീറ്റർ വീതിയും 366 മീറ്റർ നീളവുമുണ്ട്. കഴിഞ്ഞ മാസം 12- ന് വിഴിഞ്ഞം തുറമുഖത്ത് കണ്ടെയിനർ ഇറക്കി മടങ്ങിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് വിഴിഞ്ഞത് ഇതുവരെയെത്തിയ ഏറ്റവും വലിയ മദർഷിപ്പ്.
കേരളത്തിൽ പ്രാദേശിക ഓഫീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് എംഎസ്സി. കൊളംബോ തുറമുഖത്തേക്കാൾ കുറഞ്ഞ നിരക്കാണ് കപ്പലടുക്കുന്നതിന് ഈടാക്കുക. പ്രതീക്ഷിക്കുന്ന കാര്യക്ഷമതയുണ്ടെങ്കിൽ രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ ഇവിടെ ഇറക്കാൻ കമ്പനി തയ്യാറാകും. മെസ്‌ക്കിന്റെ സാൻഫെർണാണ്ടോയ്ക്കുശേഷം വിഴിഞ്ഞത്ത് എത്തുന്ന കപ്പലാണ് ഡെയ്ല. സാൻഫെർണാണ്ടോയേക്കാൾ വലുപ്പത്തിലും വാഹകശേഷിയിലും മുന്നിലാണ് ഡെയ്ല. ജൂലൈ 11നാണ് ആദ്യ ചരക്കു കപ്പൽ വിഴിഞ്ഞത്ത് എത്തിയത്.
2500 കണ്ടെയിനറുകളുമായി വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്നും പരീക്ഷണാടിസ്ഥാനത്തിൽ 1960 കണ്ടെയിനറുകൾ വിഴിഞ്ഞത്തിറക്കി.ഇന്ന് വിഴിഞ്ഞത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന എം എസ് സി ഡെയ്ല ആഫ്രിക്കയിൽ നിന്ന് മുംബൈ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമാക്കിയുള്ള എം എസ് സി കപ്പൽ കമ്പനി ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയാണ്.
Discussion about this post