ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ്-എഎപി ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട് . ദേശീയ തലത്തിൽ സഖ്യകക്ഷികളും ഇന്ത്യാ ബ്ലോക്കിന് കീഴിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചവരുമായ ഇരു പാർട്ടികളും ഹരിയാന സംസ്ഥാന തെരഞ്ഞെടുപ്പിൽ ഒരുമിച്ചു മത്സരിക്കാം എന്ന് ആലോചനകൾ നടത്തിയിരുന്നു .
സീറ്റ് പങ്കിടൽ ഫോർമുലയിൽ ധാരണയിലെത്തുന്നതിൽ ഇരു പാർട്ടികളും പരാജയപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത് . ആം ആദ്മി പാർട്ടി 10 നിയമസഭാ സീറ്റുകളിൽ മത്സരിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നാൽ 7 ൽ കൂടുതൽ നൽകാൻ കോൺഗ്രസ് തയ്യാറല്ല. ഇതോടു കൂടിയാണ് സഖ്യ സാദ്ധ്യതകൾ വിടരും മുമ്പേ കൊഴിഞ്ഞത്.
ആം ആദ്മി പാർട്ടിക്ക് വളരെ കുറച്ച് സീറ്റുകൾ മാത്രമേ നൽകുകയുള്ളൂ എന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അരവിന്ദ് കെജ്‌രിവാളിൻ്റെ പാർട്ടിക്ക് പാർട്ടി എത്ര സീറ്റ് നൽകാൻ തയ്യാറാണെന്ന് ചോദിച്ചപ്പോൾ, “അത് വളരെ ചെറിയ സംഖ്യയായിരിക്കും, എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദീപക് ബാബരിയ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ആം ആദ്മി നേതൃത്വം.
“ചർച്ചകൾ തകർച്ചയുടെ വക്കിലാണ്, സംസ്ഥാനത്തെ 90 നിയമസഭാ സീറ്റുകളിൽ 50 എണ്ണത്തിലും മത്സരിക്കാനാണ് എഎപി ഇപ്പോൾ ആലോചിക്കുന്നത്. പാർട്ടിയുടെ ആദ്യ പട്ടിക ഞായറാഴ്ച പ്രഖ്യാപിച്ചേക്കും,” എഎപി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
Discussion about this post