ഇസ്ലാമാബാദ്; അഫ്ഗാനിസ്താനെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ. അഫ്ഗാനിൽ നിന്നുള്ള ഭീകരവാദം ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് യുഎൻ സുരക്ഷാ കൗൺസിലിനാണ് പാകിസ്താൻ മുന്നറിയിപ്പ് നൽകിയത്. താലിബാൻ ഭരിക്കുന്ന രാജ്യത്ത് നിന്ന് ഉയരുന്ന ഭീകരവാദഭീഷണി ആഗോള സമൂഹം ഗൗരവമായി പരിഗണിക്കണമെന്ന് യുഎന്നിലെ പാക് അംബാസഡർ മുനീർ അക്രം ആവശ്യപ്പെട്ടു.പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഭീഷണി ഉയർത്താൻ സാധിക്കുന്ന ഭീകരവാദ സംഘടനകൾ അഫ്ഗാനിസ്താനിൽ നിന്ന് അതിവേഗം ഉയർന്നുവരുന്നുണ്ടെന്ന് പാകിസ്താൻ വ്യക്തമാക്കി.
തെഹ്രീക് ഇ താലിബാൻ പാകിസ്താൻ അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ ഭീകരസംഘടനയാണെന്ന് മുനീർ അക്രം വ്യക്തമാക്കി. താലിബാൻ സർക്കാരിന്റെ പൂർണ പിന്തുണയോടെ ടിടിപി പാകിസ്താനെതിരെ ദിവസവും ആക്രമണം നടത്തുകയാണ്. പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന മജീദ് ബ്രിഗേഡ് പോലെയുള്ള വിഘടനവാദ ഗ്രൂപ്പുകളുമായി ചേർന്നാണ് ടിടിപി പാകിസ്താനെതിരെ ആക്രമണം അഴിച്ചുവിടുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ തന്നെ പ്രാദേശിക, ആഗോള ലക്ഷ്യങ്ങളിലേയ്ക്ക് എത്താൻ ടിടിപിയെ അൽ-ഖ്വയ്ദ ഉപയോഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post