തിരുവനന്തപുരം; നിലമ്പൂർ എംഎൽഎ പിവി അൻവറിനെ പരസ്യമായി താക്കീത് ചെയ്ത് സിപിഎം. ഇന്നലെ മുഖ്യമന്ത്രി എംഎൽഎയെ കടുത്ത ഭാഷയിൽ വിമർശിച്ചതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തള്ളിയിരിക്കുന്നത്. അൻവർ സ്വീകരിക്കുന്ന നിലപാടുകൾ ശത്രുക്കൾക്ക് പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള ആയുധമാകുകയാണ്. നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവർ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പി വി അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയുടെ പൂർണരൂപം
നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് നിയമസഭയിലും നിലമ്പൂർ മണ്ഡലത്തിലും പ്രവർത്തിച്ചു വരുന്നത്. അദ്ദേഹം സിപിഎം പാർലമെന്ററി പാർട്ടി അംഗവുമാണ്. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ മുൻപാകെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും, പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർട്ടിയുടെ പരിഗണനയിലുമാണ്. വസ്തുതകൾ ഇതായിരിക്കെ ഗവൺമെന്റിനും, പാർട്ടിക്കുമെതിരെ അദ്ദേഹം തുടർച്ചയായ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു വരികയാണ്. പി.വി.അൻവർ എംഎൽഎയുടെ ഈ നിലപാടിനോട് പാർട്ടിക്ക് യോജിക്കാൻ കഴിയില്ല. പി.വി.അൻവർ എംഎൽഎ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ പാർട്ടി ശത്രുക്കൾക്ക് ഗവൺമെന്റിനേയും, പാർട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിക്കുന്നു.’
Discussion about this post