ഡല്‍ഹി: ജെ.എന്‍.യുവില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പരിപാടി സംഘടിപ്പിക്കുവാന്‍ ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയ്ബയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും, തലവന്‍ ഹാഫിസ് സയ്യിദ് ഇതിനുവേണ്ട പിന്തുണ നല്‍കിയെന്നും രാജ്നാഥ് സിങ് ആരോപിച്ചു.
ഹാഫിസ് സയ്യിദ് അഫ്സല് ഗുരു അനുസ്മരണത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത് ഗൗരവമായി കാണണമെന്നും കുറ്റക്കാരായവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യക്കെതിരെ മുദ്രാവാക്യം ഉയര്ത്തിവര് ഇന്ത്യയുടെ ഐക്യത്തെയാണ് ചോദ്യം ചെയ്തത്. അവരെ സര്‍ക്കാര്‍ വെറുതെ വിടില്ല- രാജ്നാഥ്സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ഏല്‍പ്പിക്കണമെന്ന് ഡല്‍ഹി പൊലീസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. അതെസമയം അഫ്സല് ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച വിദ്യാര്‍ഥികളെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രക്ഷോഭം ശക്തമാകുന്നു.
അറസ്റ്റിലായ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെയടക്കമുളള വിദ്യാര്‍ഥികളെ വിട്ടയക്കുക, ക്യാംപസിനുള്ളില്‍ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ മേല്‍ അന്യായമായി ചുമത്തിയ രാജ്യദ്രോഹകുറ്റം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നു വൈകുന്നേരം ക്യാംപസിനുള്ളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.
ജെഎന്‍യു ടീച്ചേഴ്സ് അസോസിയേഷനും ഇതിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ വിദ്യാര്‍ഥികള്‍ ക്യാംപസില്‍ അനിശ്ചിതകാല പഠിപ്പുമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരടക്കമുളള ജീവനക്കാരും വിദ്യാര്‍ഥികളുടെ പഠിപ്പുമുടക്കിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post