ലണ്ടന്‍: ബ്രിട്ടണിലെ മാധ്യമരംഗത്ത് നിറസാന്നിധ്യമായിരുന്ന ഇന്‍ഡിപ്പെന്‍ഡന്റ് പത്രവും അനുബന്ധ പ്രസിദ്ധീകരണമായ സണ്‍ഡേ ഇന്‍ഡിപ്പെന്‍ഡന്റും അച്ചടി നിര്‍ത്തുന്നു. പുതിയ മാനേജ്മെന്റിനു കീഴില്‍ ഓണ്‍ലൈന്‍ പത്രമായിട്ടായിരിക്കും ഇന്‍ഡിപ്പെന്‍ഡന്റ് ഇനി വായനക്കാരിലെത്തുക.
റഷ്യന്‍ വ്യവസായി എവ്ഗ്നെ ലെബ്ദേവിന്റെ ഉടമസ്ഥതയിലുള്ള ഇഎസ്ഐ മീഡിയയുടെ ഉടമസ്ഥതയിലായിരുന്നു 2010 മുതല്‍ ഇന്‍ഡിപ്പെന്‍ഡന്റ്. ജോണ്സണ് പ്രസ് ഗ്രൂപ്പാണ് ഓണ്‍ലൈനായി മാറുന്ന ഇന്‍ഡിപ്പെന്‍ഡന്റിന്റെ പുതിയ ഉടമകള്‍. 24 മില്യണ്‍ പൗണ്ടിനാണ് ഇവര്‍ പത്രത്തിന്റെ ഉടമസ്ഥാവകാശവും പേരും (മാസ്റ്റ് ഹെഡ്) സ്വന്തമാക്കിയത്.
മാര്‍ച്ച് 26 ശനിയാഴ്ചയാണ് പത്രത്തിന്റെ അവസാന എഡിഷന്. സണ്‍ഡേ ഇന്‍ഡിപ്പെന്‍ഡന്റ് മാര്‍ച്ച് 20 മുതലും ഡിജിറ്റല്‍ രൂപം പ്രാപിക്കും. ഉടമയും രൂപവും മാറുമ്പോഴും എഡിറ്റര്‍ സ്ഥാനത്ത് ഇന്ത്യന്‍ വംശജനായ അമോല്‍ രാജന് തുടരും. കൊല്‍ക്കത്തയില്‍ ജനിച്ച അമോല്‍ രാജന് കേവലം മുപ്പതു വയസ് പ്രായമുള്ളപ്പോഴാണ് മൂന്നുവര്‍ഷം മുമ്പ് പത്രത്തിന്റെ എഡിറ്ററായി നിയമിതനായത്.
യുകെയില്‍ സണ്‍, ഗാര്ഡിയന്, ഡെയിലി മെയില്‍ പത്രങ്ങള്‍ക്കു പിന്നിലായി പ്രചാരത്തില്‍ നാലാം സ്ഥാനത്തുള്ള ഇന്‍ഡിപ്പെന്‍ഡന്റ് മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് 1986ലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.
നൂറ്റിയമ്പതിലേറെ പത്രപ്രവര്‍ത്തകര്‍ ജോലിചെയ്യുന്ന പത്രം പുതുരൂപം പ്രാപിക്കുന്നതോടെ നൂറിലേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഒരുകാലത്ത് പ്രതിദിനം 4,28.000 കോപ്പികള്‍ അച്ചടിച്ചിരുന്ന പത്രത്തിന്റെ പ്രചാരം കുറഞ്ഞ് അമ്പതിനായിരത്തില്‍ താഴെ നില്‍ക്കുമ്പോഴാണ് അച്ചടി നിര്‍ത്താനുള്ള തീരുമാനം.
ചുരുങ്ങിയ കാലത്തിനുള്ളില്‍ യുകെയില്‍ അച്ചടി നിര്‍ത്തുന്ന രണ്ടാമത്തെ മാധ്യമമാണ് ഇന്‍ഡിപ്പെന്‍ഡന്റ്. റൂപ്പഡ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദ വേള്‍ഡാണ് രണ്ടുവര്‍ഷം മുമ്പ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെത്തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്താന്‍ നിര്‍ബന്ധിതരായത്.
Discussion about this post