ശതകോടീശ്വരൻമാരുടെ പട്ടികയിലില്ലാത്ത രാജ്യത്തെ വ്യവസായ പ്രമുഖൻ. സമ്പത്തിന്റെ 66 ശതമാനവും ചാരിറ്റിക്കായി ചെലവിടുന്ന മനുഷ്യസ്‌നേഹി. ഇന്ത്യയ്ക്ക് രത്തൻ ടാറ്റയാരെന്ന് ചോദിച്ചാൽ വ്യാവസായികരംഗത്തിലൂടെ നവഭാരതസൃഷ്ടിക്കായി അണിനിരന്ന അതികായൻ എന്ന് പറയേണ്ടി വരും. തൊട്ടതെല്ലാം പൊന്നാക്കിയാണ് രത്തൻടാറ്റ വളർന്നതും കൂടെ ഉള്ളവരെ വളർത്തിയതും. ഭക്ഷണം,വസ്ത്രം,പാർപ്പിടം, വാഹനം,മേയ്ക്കപ്പ്,രാസവസ്തു, അങ്ങനെ ഒരു മനുഷ്യജീവിതത്തിൽ എന്തല്ലാമാണോ ഒരാൾക്ക് വേണ്ടത് അവിടെയെല്ലാം ടാറ്റയെന്ന ബ്രാൻഡുണ്ടായിരുന്നു. എല്ലാം ജനത്തിന് ഏറെ വിശ്വാസ്യതയുള്ള കമ്പനികൾ.
എന്നാൽ ടാറ്റയെന്ന ദീർഘവീക്ഷണമുള്ള ആ വ്യവസായ പ്രമുഖൻ പരാജയം രുചിച്ച ഒരു മേഖലയുണ്ടായിരുന്നു. സിനിമാ നിർമ്മാതാവെന്ന വേഷമാണ് ടാറ്റയെ പരാജിതനാക്കിയത്. 2004 ലായിരുന്നു അത്. ഐത്ബാർ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായാിരുന്നു ബോളിവുഡിൽ നിർമ്മാതാവിന്റെ വേഷം അണിഞ്ഞ് എത്തിയത്. ഫിയർ എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിക്രം ഭട്ട് സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കൽ ത്രില്ലറായിരുന്നു അത്. അമിതാഭ് ബച്ചൻ, ജോൺ എബ്രഹാം. ബിപാഷ ബസു എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ടായിരുന്നു. ടാറ്റ ഇൻഫോമീഡിയയുടെ ബാനറിൽ 9.50 കോടിയോളം രൂപ മുതൽ മുടക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. സൈക്കോപാത്തായ കാമുകനിൽ നിന്ന് മകളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. വലിയ വിജയം പ്രതീക്ഷിച്ച് തിയേറ്ററുകളിലെത്തിയ സിനിമ,എട്ടുനിലയിൽ പൊട്ടി. ഇന്ത്യയിൽ നിന്ന് 4.50 കോടിയും ആഗോളതലത്തിൽ 7.96 കോടിയും മാത്രമായിരുന്നു ഐത്ബാറിന്റെ കളക്ഷൻ. ആ പരാജയം രത്തൻ ടാറ്റയ്ക്ക് 1.5 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. മുടക്കുമുതൽ പോലും തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെട്ടതോടെ സിനിമാ വ്യവസായത്തിൽ നിന്ന് തന്നെ അദ്ദേഹം പിന്തിരിഞ്ഞു.
അതേസമയം രത്തൻടാറ്റയെ അനുസ്മരിക്കുകയാണ് രാജ്യം. ഇന്ത്യ കണ്ട എക്കാലത്തെയും ഐതിഹാസിക വ്യവസായിയ്ക്ക് ആദരപൂർവ്വം വിടനൽകാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്‌നം എന്നാണ് ആ പേരിന്റെ അർഥം. 1991 ലാണ് ജെആർഡി ടാറ്റയിൽ നിന്ന് രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.
Discussion about this post