തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കീഴിൽ സാധാരണ ജനങ്ങൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ മുടങ്ങുന്നത് തുടർക്കഥയാകുന്നു. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ മാസങ്ങളായി മുടങ്ങിയത് വാർത്തയായിരുന്നു. എന്നാൽ അതോടൊപ്പം തന്നെ തയ്യൽ തൊഴിലാളികൾക്കും കോടികളുടെ കുടിശ്ശികയാണ് കൊടുത്തു തീർക്കാനുള്ളത് എന്ന വാർത്തയാണ് പുറത്ത് വരുന്നത്
2024 മാർച്ച് മുതലുള്ള പെൻഷൻ തുക കൊടുക്കാനുണ്ട്. ഈ കുടിശിക ഏതാണ്ട് 112 കോടിയോളം വരും. സാമ്പത്തിക പരാധീനതയിൽ പെട്ട് നട്ടം തിരിയുന്ന സംസ്ഥാന സർക്കാരിന് ഈ കുടിശിക കൊടുത്ത് തീർക്കാനാകുമോ എന്ന് തന്നെ സംശയമാണ്.
തയ്യൽ തൊഴിലാളികൾക്കുള്ള മറ്റ് ആനുകൂല്യങ്ങളുടെ വിതരണവും ജൂൺ – ജൂലായ് മുതൽ മുടങ്ങിയെന്ന് കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഓഫീസ് അറിയിച്ചു. പ്രസവ സഹായ ഇനത്തിൽ ബോർഡിന്റെ സ്വന്തം ഫണ്ടിൽ നിന്ന് വിതരണം ചെയ്ത 10,68,600 രൂപ ഇതുവരെ സർക്കാർ തിരിച്ചടച്ചിട്ടില്ല. പ്രതിമാസം 50 രൂപ വച്ച് 3,84,48,400 രൂപ ബോർഡിലേക്ക് പിരിഞ്ഞു കിട്ടുന്നുമുണ്ട്.








