ന്യൂഡൽഹി: വിമാനക്കമ്പനികൾക്ക് നേരെ തുടർച്ചയായി വരുന്ന ബോബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ 11 എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസികൾ. അക്കൗണ്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾ വിമാന കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. വിമാനങ്ങൾക്ക് നേരെ വരുന്ന ഭീഷണി സന്ദേശങ്ങൾ സംബന്ധിച്ച് ജാഗ്രത പാലക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറിലേറെ വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. ഞായറാഴ്ച മാത്രം 13 വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നരുന്നു. ഇൻഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങൾക്കും വിസ്താരയുടെ ആറ് വിമാനങ്ങൾക്കും ആകാശയുടെ ഒരു വിമാനത്തിനും നേരെയാണ് ഞായറാഴ്ച ഭീഷണി വന്നത്. വിമാനങ്ങൾക്ക് നേരെ ഭീഷണികൾ വരുന്നത് തുടർക്കഥയായ സാഹചര്യത്തിൽ കടുത്ത നടപടിയെടുക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇത്തരത്തിൽ വ്യാജ ഭീഷണി സന്ദേശം നൽകുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനുള്ള നിയമ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിയമഭേദഗതി ഉടൻ കൊണ്ടുവരുമെന്നും കുറ്റവാളികളെ വിമാന യാത്ര സാദ്ധ്യമാകാത്ത നോ ഫ്‌ളൈ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
പരിശോധനയ്ക്കായി വിമാനങ്ങൾ തിരിച്ചിറക്കിയതിലൂടെ കോടികളുടെ നഷ്ടമാണ് കമ്പനികൾ നേരിട്ടത്. കണക്ടഡ് ഫ്‌ളൈറ്റുകൾ കിട്ടാതെ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. കനിഷ്‌ക വിമാനസ്ഫോടനത്തെ തുടർന്ന് ഇത്തരം ഭീഷണികൾക്ക് വലിയ പ്രാധാന്യമാണ് വ്യോമയാന മന്ത്രാലയം നൽകുന്നത്. എന്നാൽ കേന്ദ്ര സംവിധാനങ്ങളുടെ ഈ ജാഗ്രതയെ, നിസ്സാര കാര്യങ്ങളുടെ പേരിൽ മുതലെടുക്കുന്ന പ്രവണത കൂടി വരുകയാണ്.
1980ലെ വ്യോമയാന സുരക്ഷാ നിയമത്തിൽ വിമാനത്തിൽ വച്ചുള്ള ഭീഷണിക്ക് ജീവപര്യന്തവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനു ഭേദഗതി വരുത്തി, പറക്കാനൊരുങ്ങുന്നതും പറക്കുന്നതുമായ വിമാനങ്ങൾക്ക് പുറത്തുനിന്നുള്ള ഭീഷണിയും ഇനി ഗുരുതര കുറ്റമാവും. അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെയായിരിക്കും ശിക്ഷ. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളാണ് ഭീഷണിക്കാർ കൂടുതലും ഉപയോഗിക്കുന്നത്. ഇതു തടയാനും നടപടിയുണ്ടാകും. കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി.
Discussion about this post