ന്യൂഡൽഹി : ഇന്ത്യൻ വാഹന വിപണി ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ വിപ്ലവ കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ അതേസമയം തന്നെ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് തകർച്ചയിലേക്ക് താഴുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരുകാലത്ത് വിപണി കീഴടക്കിയ ഒല ഇലക്ട്രിക് സ്കൂട്ടറുകൾ അടുത്തകാലത്തായി വിൽപ്പനയിൽ കൂപ്പുകുത്തിയിരിക്കുകയാണ്. സെപ്റ്റംബറിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിമാസ വിൽപ്പന ആണ് ഒല ഇലക്ട്രിക് രേഖപ്പെടുത്തിയിരിക്കുന്നത്.
സർവീസ് സെന്ററുകളുടെ അഭാവവും മറ്റു ബ്രാൻഡുകളുടെ കടന്നുകയറ്റവും ആണ് ഇലക്ട്രിക്കിനെ കൂടുതലായി ബാധിച്ചിരിക്കുന്ന വിഷയം. ഒലയുടെ വിപണിമൂല്യം താഴുമ്പോൾ തന്നെ മറ്റ് ഇന്ത്യൻ ബ്രാൻഡുകൾ ആയ ടിവിഎസും ബജാജും ഇന്ത്യൻ വിപണിയിൽ നേട്ടം കൈവരിക്കുന്ന കാഴ്ചയും കാണാനാകും. ഒല ഇലക്ട്രിക് സ്കൂട്ടറുകളുടേതിന് സമാനമായ മോഡലുകളും കൂടുതൽ സർവീസ് സെന്ററുകളും ടിവിഎസും ബജാജും പോലെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബജാജ് അതിൻ്റെ ചേതക് ഇ-സ്‌കൂട്ടറുകൾക്കായുള്ള ഡീലർഷിപ്പുകളുടെ എണ്ണം 100 ൽ നിന്ന് 500 ആയി വർദ്ധിപ്പിച്ചു. അതേസമയം ഒല അതിൻ്റെ ഡീലർഷിപ്പ് ശൃംഖലയിൽ ഏറ്റവും കുറഞ്ഞ വളർച്ച രേഖപ്പെടുത്തുകയാണ് ഉണ്ടായത്. വിൽപ്പനാനന്തര സേവനവുമായി ബന്ധപ്പെട്ട് ഒല ഇലക്ട്രികിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചകളും ഉപഭോക്താക്കൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
Discussion about this post