പാലക്കാട്: സിപിഎം സ്വതന്ത്രസ്ഥാനാർത്ഥി പി സരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോ അനുവദിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡോക്ടർ കൂടിയായ സരിന് സ്‌റ്റെതസ്‌കോപ്പ് ആണ് തിരഞ്ഞെടുപ്പ് ചിഹ്നമായി കമ്മീഷൻ നൽകിയത്. പാലക്കാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ശെൽവൻ ഓട്ടോ ചിഹ്നത്തിൽ മത്സരിക്കും. ചലക്കരയിലെ ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിന്റെ ചിഹ്നവും ഓട്ടോറിക്ഷയാണ്.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ആയിരുന്നു ബുധനാഴ്ച. ഇതിനുള്ള സമയ പരിധി അവസാനിച്ചതിന് ശേഷം ആയിരുന്നു കമ്മീഷൻ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചത്. സരിന് പുറമേ മണ്ഡലത്തിലെ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ആയിരുന്നു ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. ഇതോടെ നറുക്കെടുപ്പ് നടത്തി. ഇതിൽ സെൽവന് ആയിരുന്നു ചിഹ്നം ലഭിച്ചത്. സ്‌റ്റെതസ്‌കോപ്പ് ആയിരുന്നു സരിൻ രണ്ടാമതായി ആവശ്യപ്പെട്ടത്. തുടർന്ന് ഈ ചിഹ്നം അനുവദിക്കുകയായിരുന്നു.
കോൺഗ്രസിൽ നിന്നും രാജിവച്ച സരിൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത് ഓട്ടോറിക്ഷയിൽ ആയിരുന്നു. ഇതിന് പുറമേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതും ഓട്ടോയിൽ ആയിരുന്നു. സാധാരണക്കാരന്റെ വാഹനം ആണ് ഓട്ടോ എന്നാണ് സരിന്റെ അഭിപ്രായം. അതുകൊണ്ടാണ് ഓട്ടോയിൽ തന്നെ മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
അതേസമയം നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട കാലാവധി അവസാനിച്ചതോടെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് വ്യക്തമായ ധാരണ കൈവന്നു. ചേലക്കരയിൽ ആറ് സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പാലക്കാട് 10 പേരും, വയനാട്ടിൽ 16 പേരുമാണ് മത്സര രംഗത്ത് ഉള്ളത്.












Discussion about this post