മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിന്റെ പേരിൽ ഭരണകൂട ഭീകരത നേരിടേണ്ടി വന്ന മൈക്ക് ഓപ്പറേറ്റർ എസ്. രഞ്ജിത്ത് ഒടുവിൽ മനസ് തുറക്കുന്നു. സംസ്ഥാനത്ത് പിണറായി ഭരണം ഇല്ലാതായതിൽ താൻ ഏറെ സന്തോഷവാനാണെന്നും തന്നെ നിരന്തരം വേട്ടയാടിയവർക്കുള്ള തിരിച്ചടിയാണിതെന്നും രഞ്ജിത്ത് പറഞ്ഞു. തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പിണറായി വിജയൻ സംസാരിക്കുമ്പോഴായിരുന്നു വിവാദമായ ആ മൈക്ക് സംഭവം നടന്നത്. അന്ന് ആരെങ്കിലും ബാഗ് തട്ടിയതിനെ തുടർന്നുണ്ടായ സ്വാഭാവികമായ സാങ്കേതിക തകരാറിനെ ഗൂഢാലോചനയായി ചിത്രീകരിച്ച് പോലീസ് കേസെടുക്കുകയും തന്റെ തൊഴിൽ ഉപകരണങ്ങൾ മാസങ്ങളോളം പിടിച്ചുവെക്കുകയും ചെയ്തതായി രഞ്ജിത്ത് ചൂണ്ടിക്കാട്ടി.
ഒരു മൈക്ക് മൂളിയതിന്റെ പേരിൽ സാധാരണക്കാരനായ ഒരു തൊഴിലാളിയെ പ്രതിയാക്കി പോലീസ് സ്റ്റേഷൻ കയറ്റിയ പിണറായി സർക്കാരിന്റെ നടപടി വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ആ സംഭവത്തിന് ശേഷം താൻ മാനസികമായും സാമ്പത്തികമായും ഒരുപാട് ഉപദ്രവങ്ങൾ നേരിടേണ്ടി വന്നുവെന്നും രഞ്ജിത്ത് വെളിപ്പെടുത്തി. ഭരണകൂടത്തിന്റെ ദാർഷ്ട്യമാണ് അന്ന് കണ്ടതെന്നും ഇപ്പോൾ ജനങ്ങൾ നൽകിയ വിധിയിൽ നീതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിന്റെ ഹുങ്കിൽ സാധാരണക്കാരെ അടിച്ചമർത്തുന്നവർക്ക് കാലം കരുതിവെച്ച മറുപടിയാണിതെന്ന് സോഷ്യൽ മീഡിയയിൽ രഞ്ജിത്തിന്റെ പ്രതികരണം വൈറലായതോടെ പലരും അഭിപ്രായപ്പെടുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് സംഭവിച്ച കനത്ത പരാജയത്തിന് പിന്നാലെയാണ് ഇരയാക്കപ്പെട്ടവരുടെ ഇത്തരം പ്രതികരണങ്ങൾ പുറത്തുവരുന്നത്.












