ചണ്ഡീഗഢ്: സംവരണം ആവശ്യപ്പെട്ട് ഹരിയാനയിലെ ജാട്ട് വിഭാഗക്കാര്‍ റോത്തക്കില്‍ നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒട്ടേറെ പൊലീസുകാര്‍ക്കും പരുക്കേറ്റു.
നിരോധനാജ്ഞ പ്രഖ്യാപിച്ച റോത്തക്ക്, ഭിവാനി എന്നിവിടങ്ങളില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. അക്രമത്തെ തുടര്‍ന്ന് ഹരിയാന വഴി കടന്നുപോകുന്ന 500 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി പ്രക്ഷോഭകര്‍ ബി.ജെ.പി എം.പി രാജ്കുമാര് സൈനിയുടെ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു
പ്രതിഷേധക്കാര്‍ നിരവധി പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ഐ.ജിയുടേയും ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു. നിരവധി സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ജാട്ട് പ്രതിനിധികളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ജാട്ട് സമുദായത്തിന് സംവരണം നല്‍കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്നും അതിന് വേണ്ട നടപടി ക്രമങ്ങള്‍ ആലോചിച്ച് വരികയാണെന്നും ഹരിയാന മുഖ്യമന്ത്രി ലാല്‍ ഖട്ടര്‍ പറഞ്ഞു. ഇതിനായുളള സംവരണ ബില്‍ സര്‍ക്കാര്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നടന്നു വരുന്ന അക്രമങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ജാട്ട് സംവരണവുമായി ബന്ധപ്പെട്ട് കുരുക്ഷേത്ര എം.പി. രാജ്കുമാര് സൈനി നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
സംഘര്‍ഷാവസ്ഥ തുടരുന്ന റോത്തക്കില്‍ കേന്ദ്ര പോലീസ് സേനയെയും സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. സമരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റൊത്തെക്കില് മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭാരണകൂടം ഉത്തരവിട്ടിരുന്നു.
Discussion about this post