കോഴിക്കോട്: അടിസ്ഥാന നിലവാരം എങ്കിലും ഉണ്ടോ എന്ന് നോക്കാതെ എല്ലാവരെയും പാസാക്കുന്ന നിലവിലെ വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ഒരു സമ്മേളനത്തിൽ വച്ചാണ് നിലവിലെ വിദ്യാഭ്യാസ നയത്തിന്റെ പോരായ്മയെ മുഖ്യമന്ത്രി ചൂണ്ടി കാട്ടിയത്
“നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളെ തോൽപ്പിക്കാൻ പാടില്ല എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു. എന്തുമാത്രം തെറ്റിദ്ധാരണയാണത്. വായിക്കാനും എഴുതാനും ശേഷി വേണ്ടേ കുട്ടികൾക്ക്. നാലും മൂന്നും കൂട്ടിയാൽ ഏഴ് എന്ന് പറയണ്ടേ അല്ലാതെ ആറ് എന്ന് പറയുന്ന കുട്ടികളെയാണോ നമുക്ക് ആവശ്യം ?ഇത്തരം കാര്യങ്ങൾ പറയുമ്പോൾ എന്തിനാണ് എതിർക്കുന്നത്. മുഖ്യമന്ത്രി ചോദിച്ചു ?
നിലവാരമില്ലാത്ത കുട്ടിയായി വളർന്നാൽ കോളേജിലും പ്രൊഫഷണൽ തലത്തിലും അത് പ്രതിഫലിക്കും. ദേശീയ ശരാശരിയേക്കാൾ പിറകിൽ നിൽക്കേണ്ടവരാണോ നമ്മൾ. ഓൾ പ്രൊമോഷൻ എന്ന നയം വന്നതോടെ പഠിച്ചാലും പഠിച്ചില്ലെങ്കിലും പാസാവുകയാണ്. എല്ലാ കുട്ടികളും നിലവാരത്തോടെ പാസാവണം എന്നാണ് ഓൾ പ്രൊമോഷനിലൂടെ ഉദ്ദേശിച്ചത്. എന്നാൽ ആ നിലയിലേക്ക് കാര്യങ്ങൾ എത്തിയില്ല. ”
ഇന്നത്തെ കാലത്തിന്റെ അറിവുകൾ ആർജ്ജിക്കാൻ കുട്ടികൾക്ക് കഴിയണമെന്നും, അങ്ങനെയല്ലാതെ വളർന്നിട്ട് കാര്യമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു








