ഒട്ടാവ; കാനഡയിൽ ഖാലിസ്ഥാനികളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഒടുവിൽ തുറന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എന്നാൽ മുഴുവൻ സിഖ് സമൂഹവും അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിൽ ഖാലിസ്ഥാനികളുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്ത്യൃയുടെ നിരന്തരമായ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ജസ്റ്റിൻ ട്രൂഡോയുടെ ഈ തുറന്നുപറച്ചിൽ. ഇതാദ്യമായാണ് ഖാലിസ്ഥാൻ സാന്നിദ്ധ്യം പരസ്യമായി ജസ്റ്റിൻ ട്രൂഡോ സമ്മതിക്കുന്നത്. ഒട്ടാവ പാർലമെന്റ് ഹാളിൽ നടന്ന ദീപാവലി ആഘോഷ ചടങ്ങിനിടെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന.കാനഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്ന ഹിന്ദുക്കളുണ്ട്. എന്നാൽ, മുഴുവൻ ഹിന്ദുക്കളും ഇന്ത്യൻ പ്രധാനമന്ത്രിയെ പിന്തുണക്കുന്നില്ലെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ട്രൂഡോയുടെ പരാമർശം. 2023 സെപ്റ്റംബറിൽ ട്രൂഡോ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി.












