ലഖ്‌നൗ : രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണപ്രകാരം, ക്ഷേത്രത്തിലെ ശ്രീരാമ യന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുഖ്യാതിഥിയായാണ് രാഷ്ട്രപതി എത്തിയിട്ടുള്ളത്. രാഷ്ട്രപതി ദ്രൗപതി മുർമു ഇത് രണ്ടാം തവണയാണ് അയോധ്യക്ഷത്രത്തിൽ ദർശനം നടത്തുന്നത്. ഒന്നര വർഷങ്ങൾക്കു മുൻപായിരുന്നു നേരത്തെ രാഷ്ട്രപതി അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ എത്തിയിരുന്നത്.
അയോധ്യ വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പഥക്, കേശവ് മൗര്യ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളം മുതൽ രാമജന്മഭൂമി സമുച്ചയം വരെ സജ്ജീകരിച്ച 20 ലധികം സാംസ്കാരിക വേദികളിലായി ഇരുന്നൂറ്റമ്പതോളം കലാകാരന്മാർ ആകർഷകമായ കലാ പ്രകടനങ്ങൾ നടത്തി. തുടർന്ന് രാമക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാമക്ഷേത്രത്തിന്റെ രണ്ടാം നിലയിൽ ശ്രീരാമ യന്ത്രം സ്ഥാപിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, രാമക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി, അംഗം ജഗദ്ഗുരു വിശ്വ പ്രസന്ന തീർത്ഥ, മൂന്ന് ആചാര്യന്മാർ എന്നിവരും ശ്രീരാമ യന്ത്ര സ്ഥാപന ചടങ്ങിൽ പങ്കെടുത്തു. വൈദിക ആചാര്യന്മാർ പൂജകൾ നടത്തിയ ശേഷം രാഷ്ട്രപതി ശ്രീരാമയന്ത്രം സ്ഥാപിച്ചു. തുടർന്ന് രാഷ്ട്രപതി ക്ഷേത്രത്തിന്റെ രണ്ടാം നിലയിലുള്ള രാം ദർബാർ സന്ദർശിക്കുകയും ആരതി നടത്തുകയും ചെയ്തു.








