രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മുൻ ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി റിയാൻ പരാഗ്. വിരാട് കോലിക്കോ രോഹിത് ശർമ്മയ്ക്കോ പകരക്കാരെ കണ്ടെത്താൻ കഴിയാത്തതുപോലെ സഞ്ജു സാംസണും പകരക്കാരില്ലെന്ന് പരാഗ് പറഞ്ഞു. ജയ്പൂരിൽ നടന്ന പ്രീ-സീസൺ വാർത്താ സമ്മേളനത്തിലാണ് പരാഗ് മനസ്സ് തുറന്നത്.
2021 മുതൽ 2025 വരെ രാജസ്ഥാനെ നയിച്ച സഞ്ജുവിനെ പ്രീ-സീസൺ ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. പകരം രവീന്ദ്ര ജഡേജയാണ് രാജസ്ഥാനിലെത്തിയത്. “സഞ്ജു ഭായിയെ മാറ്റിനിർത്തുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാനാവില്ല. അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷനിൽ മറ്റൊരാളെ കളിപ്പിക്കാം എന്നല്ലാതെ സഞ്ജുവിന് പകരക്കാരനാവാൻ ആർക്കും കഴിയില്ല,” പരാഗ് വ്യക്തമാക്കി.
2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടം നിലനിർത്താൻ സഹായിച്ച സഞ്ജുവിന്റെ പ്രകടനം അദ്ദേഹത്തിന്റെ മൂല്യം വർദ്ധിപ്പിച്ചു. ഫൈനലിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ കൂടിയായിരുന്നു. ഇത്രയും മികച്ച ഫോമിലുള്ള ഒരു താരത്തെ നഷ്ടപ്പെടുന്നത് ടീമിന് വലിയ തിരിച്ചടിയാണെന്ന് ആരാധകരും വിലയിരുത്തുന്നു.
കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാജസ്ഥാൻ റോയൽസിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന കടുത്ത ദൗത്യമാണ് പരാഗിനുള്ളത്. “കഴിഞ്ഞ വർഷം ഞങ്ങൾ 5-6 മത്സരങ്ങൾ അവസാന ഓവറിലോ അവസാന പന്തിലോ ആണ് തോറ്റത്. കൃത്യമായ പ്ലാനിംഗും തന്ത്രങ്ങളും ഉണ്ടെങ്കിൽ ഇത്തവണ ഫലം മറ്റൊന്നായിരിക്കും,” പരാഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കൗമാരക്കാരനായിരിക്കെ താൻ കണ്ടുമുട്ടിയ റിയാൻ പരാഗിന്റെ വളർച്ചയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് ഹെഡ് കോച്ച് കുമാർ സങ്കക്കാര പറഞ്ഞു. കടുത്ത അഭിമുഖങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് പരാഗിനെ നായകനായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പരാഗിന്റെ പക്വതയും ക്രിക്കറ്റിനോടുള്ള സമീപനവും ടീമിന് ഗുണകരമാകുമെന്ന് സങ്കക്കാര വിശ്വസിക്കുന്നു.












