വാഷിംഗ്ടൺ : അമേരിക്കയിൽ സ്ത്രീകളുടെ വേറിട്ട പ്രതിഷേധം. അമേരിക്കയുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാനിരിക്കെയാണ് സ്ത്രീകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്രംപ് അധികാരമേറ്റാൽ ഗർഭഛിദ്ര നിയമങ്ങളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുമെന്ന ഭയത്തിലാണ് സ്ത്രീകൾ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത് എന്നാണ് വിവരം.
ലൈംഗിക സമരത്തിന് തുടക്കം കുറിച്ചാണ് സ്ത്രീകൾ പ്രതിഷേധിക്കുന്നത് .സ്ത്രീകളുടെ വേറിട്ട പ്രതിഷേധ രീതി സോഷ്യൽമീഡിയയിലും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. കൊറിയൻ സ്ത്രീപക്ഷവാദികളുടെ 4ബി മൂവ്‌മെന്റ് എന്ന പ്രതിഷേധരീതിയിൽ പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്ക പുതിയ രീതി സ്വീകരിച്ചിരിക്കുന്നത്.
നാല് കാര്യങ്ങളാണ് പ്രസ്ഥാനത്തിന്റെ വക്താക്കൾ മുന്നോട്ട് വച്ചിരിക്കുന്നത്. ട്രംപ് വിജയിച്ചാൽ ലൈംഗികതയിൽ ഏർപ്പെടില്ല, ഡേറ്റിംഗിന് പോകില്ല, വിവാഹത്തിന് അനുമതി നൽകില്ല, കുഞ്ഞുങ്ങൾക്ക് ജന്മം നൽകില്ല എന്നതായിരുന്നു ഇവർ അറിയിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ട്രംപ് വിജയിച്ചാൽ സ്ത്രീകൾക്കെതിരായിട്ടുളള നിരവധി നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് കമല ഹാരിസ് പറഞ്ഞിരുന്നു . ട്രംപ് അധികാരത്തിൽ വന്നാൽ ഗർഭഛിദ്രം പൂർണമായും തടയുമെന്നും സ്ത്രീകളുടെ സുരക്ഷയിൽ നിയന്ത്രണം കൊണ്ടുവരുമെന്നും കമല പറഞ്ഞു. കൂടാതെ സ്ത്രീകൾക്കെതിരായി ട്രംപ് അടിക്കടി അധിക്ഷേപ പരാമർശങ്ങൾ നടത്തിയതും വൻ പ്രതിഷേധമായിരുന്നു.









