മരണശയ്യയിൽ കിടന്ന പിതാവിന് നൽകിയ വാക്ക് പാലിക്കാൻ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഒരു യുവാവിന്റെ ഹൃദയഭേദകമായ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പത്ത് സഹോദരിമാരുടെ വിവാഹം സ്വന്തം ഉത്തരവാദിത്തത്തിൽ നടത്തിക്കൊള്ളാമെന്ന് പിതാവിന് നൽകിയ വാക്ക് പാലിക്കാൻ കഠിനപ്രയത്നം ചെയ്യുന്ന ഈ യുവാവ്, ഇതിനകം ലക്ഷങ്ങളുടെ കടക്കെണിയിലാണ്.
പത്ത് പെൺമക്കൾക്ക് ശേഷം ജനിച്ച ഏക മകനോട്, ക്യാൻസർ ബാധിതനായി മരണത്തോട് മല്ലിടുന്ന സമയത്താണ് പിതാവ് ഈ അസാധ്യമായ വാഗ്ദാനം ചോദിച്ചുവാങ്ങിയത്. സഹോദരിമാരുടെ വിവാഹത്തിന് ആരുടെയും സഹായം തേടരുതെന്നും, താൻ തന്നെ അത് ഏറ്റെടുക്കണമെന്നുമായിരുന്നു പിതാവിന്റെ ആഗ്രഹം. ആ നിമിഷം വികാരഭരിതനായി യുവാവ് ആ വാക്ക് നൽകുകയായിരുന്നു. എന്നാൽ ആ വാക്ക് പാലിച്ച് മുന്നോട്ട് പോകുമ്പോൾ യുവാവ് ഇന്ന് എത്തിനിൽക്കുന്നത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഇതിനകം മൂന്ന് സഹോദരിമാരുടെ വിവാഹം നടത്തിക്കഴിഞ്ഞു. ഇതിനായി യുവാവ് എടുത്ത കടം 35 ലക്ഷം രൂപയാണ്. ഇനിയും ഏഴ് സഹോദരിമാരുടെ വിവാഹം ബാക്കിയുണ്ട്. ഇതിനായി ഏകദേശം 2 മുതൽ 3 കോടി രൂപ വരെ വേണ്ടിവരുമെന്നാണ് ഇദ്ദേഹം കണക്കാക്കുന്നത്. “ഈ ഏഴ് പേരുടെ വിവാഹം കൂടി കഴിഞ്ഞാലേ ഞാൻ സ്വന്തം വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ. എന്റെ മക്കൾ ഉണ്ടാകുമ്പോൾ എനിക്ക് പ്രായം 60-70 ആയിട്ടുണ്ടാകും” – ചിരിച്ചുകൊണ്ട് ഈ യുവാവ് പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി.
ഈ യുവാവിന്റെ നിശ്ചയദാർഢ്യത്തെയും കുടുംബത്തോടുള്ള സ്നേഹത്തെയും അഭിനന്ദിക്കുന്നവരും, അതേസമയം അനാവശ്യമായ സാമൂഹിക സമ്മർദ്ദത്തിന് വഴങ്ങി സ്വന്തം ജീവിതം ബലികഴിക്കുന്നത് ശരിയാണോ എന്ന് ചോദിക്കുന്നവരും സോഷ്യൽ മീഡിയയിലുണ്ട്.









