ഐ.പി.എൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ വിരാട് കോഹ്‌ലി – ട്രാവിസ് ഹെഡ് തർക്കം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. മത്സരശേഷം ട്രാവിസ് ഹെഡിന്റെ ഹാൻഡ്‌ഷേക്ക് കോലി നിരസിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമായത്. എന്നാൽ ഇതിന്റെ പേരിൽ ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസീക്കയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായതാണ് ഏറ്റവും ഖേദകരമായ സംഭവം.
2023 ലോകകപ്പ് ഫൈനലിൽ രോഹിത് ശർമ്മയെ പുറത്താക്കാൻ ട്രാവിസ് ഹെഡ് എടുത്ത ക്യാച്ചിന് ശേഷവും ജെസീക്ക വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. ഇതിന്റെ ആവർത്തനമാണ് ഇപ്പോൾ വീണ്ടും നടക്കുന്നത്. “ലോകകപ്പിന് ശേഷം ഉണ്ടായ അതെ മോശം അനുഭവങ്ങൾ തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ സോഷ്യൽ മീഡിയ നിറയെ തെറിവിളികളായിരുന്നു. ഞങ്ങൾ കാര്യങ്ങൾ മാനേജ് ചെയ്യുന്നുണ്ടെങ്കിലും, എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും ആക്രമിക്കുന്നത് വേദനിപ്പിക്കുന്നു. എല്ലാ കായിക ഇനങ്ങളിലും മാനസികാരോഗ്യം ചർച്ചയാകുന്ന ഈ കാലത്ത്, ഇത്തരം പെരുമാറ്റം ശരിയല്ല. കായിക മത്സരങ്ങളിൽ ആവേശമുണ്ടാകാം, പക്ഷേ അതിന് പിന്നിൽ യഥാർത്ഥ മനുഷ്യരും അവരുടെ കുടുംബങ്ങളുമുണ്ടെന്ന് ഓർക്കണം.”
മത്സരത്തിനിടെ കോലിയും ഹെഡും തമ്മിൽ നടന്ന വാക്പോരാണ് സംഭവത്തിന് വഴിവെച്ചത്. കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ ഇർഫാൻ പത്താൻ സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത് ഇങ്ങനെ: “വിരാട് ഓസ്‌ട്രേലിയൻ ശൈലിയിൽ തന്നെ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. അല്പം പ്രകോപനം, അല്പം അഗ്രഷൻ… ബാറ്റിംഗ് സമയത്ത് ‘നീ ഒരു ഇംപാക്ട് പ്ലെയർ ഒന്നുമല്ല’ എന്ന് പറഞ്ഞ് കോഹ്‌ലി ഹെഡിനെ വെല്ലുവിളിച്ചിരുന്നു. ഹെഡിനോട് പന്തെറിയാൻ കോലി ആവശ്യപ്പെടുകയും തുടർന്ന് ചെറിയ തർക്കങ്ങൾ നടക്കുകയും ചെയ്തു. മൈതാനത്തെ ആവേശം സ്വാഭാവികമാണ്, പക്ഷേ മത്സരശേഷം നടന്നത് ഒഴിവാക്കാമായിരുന്നു.”
ഇരു ടീമുകളും പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ടെന്നതിനാൽ, ഐ.പി.എൽ 2026 സീസണിൽ ഇവർ തമ്മിലുള്ള പോരാട്ടം വീണ്ടും കാണാൻ സാധ്യതയുണ്ട്.












