തിരുവനന്തപുരം : ഭക്ഷണം കഴിക്കാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ സുഹൃത്തായ യുവതി പിടിയിൽ.മാനവീയം വീഥിക്കു സമീപം പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) ആക്രമിച്ച സംഭവത്തിൽ ആണ് യുവതിയെ പിടികൂടിയത്. കേസിൽ സ്നേഹ അഞ്ചാം പ്രതിയാണ്.ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികൾ.
പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെ (ലച്ചു–23) ആണ് മ്യൂസിയം പോലീസ് ലീസ് അറസ്റ്റ് ചെയ്തത്. ഷിജിത്തിന്റെയും ഇയാളെ കുത്തിപ്പരിക്കേൽപ്പിച്ചവരുടെയും പൊതു സുഹൃത്താണ് സ്നേഹ. പ്രതികളുടെ നിർദേശപ്രകാരം ഷിജിത്തിനെ സ്നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്.
ഏറത്തെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് സ്നേഹയെ പിടികൂടിയത്.നഗരത്തിലെ മാളിൽ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയംവീഥിയിൽ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങൾക്കു മുൻപ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളിൽ ഷിയാസിനെ അടുത്തിടെ പോലീസ് പിടികൂടിയപ്പോൾ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.
ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആൽത്തറ–വെള്ളയമ്പലം റോഡിലേക്കു സ്നേഹ കൊണ്ടുപോവുകയും അവിടെ കാറിൽ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു.
Discussion about this post