തിരുവനതപുരം: കഴിഞ്ഞ ദിവസമാണ് കലക്ടർ ബ്രോ എന്ന് പൊതുവെ അറിയപ്പെടുന്ന കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ സസ്‌പെൻഡ് ചെയ്തത്. പട്ടികജാതി-പട്ടികവർഗ വകുപ്പ് സെക്രട്ടറിയായിരുന്ന ജയതിലകിന്റെ “അഴിമതി” ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചതിനായിരുന്നു സസ്പെൻഷൻ.
സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്‌തെങ്കിലും, അദ്ദേഹത്തിന് വലിയ പിന്തുണയുമായി വന്നിരിക്കുകയാണ് പ്രശാന്ത് തൊട്ട് മുമ്പ് പ്രവർത്തിച്ചിരുന്ന സ്ഥാപനം. അദ്ദേഹത്തിന്റെ കീഴ്ജീവനക്കാർ അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വ്യാജ വാർത്ത നൽകിയ മാതൃഭൂമി പത്രം കത്തിക്കുന്ന ദൃശ്യങ്ങൾ സ്വന്തം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് കളക്ടർ. അതിനോടൊപ്പമുള്ള പോസ്റ്റും ഇപ്പോൾ വയറൽ ആവുകയാണ്
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം
“കാംകോ മാനേജിംഗ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ട് മാസമേ ആയുള്ളൂ. ഇത്രയും സ്നേഹവും ആത്മാർത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത്, രണ്ട് മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം.
മിനിസ്റ്ററും, ചെയർമാനും ബോർഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തിൽ നിന്ന് കരേറ്റി ലോകോത്തര സ്ഥാപനമാക്കാൻ ഉറപ്പിച്ചാൽ അത് നടന്നിരിക്കും. ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലെഖകരും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാൻ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ- ഞാൻ നിങ്ങളുടെ MD അല്ലെങ്കിലും നമ്മൾ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം.
ഈ ഘട്ടത്തിൽ സത്യത്തിന് വേണ്ടി നിലകൊള്ളാൻ തീരുമാനിച്ച CITU, AITUC, INTUC യൂണിയനുകൾ, ഓഫീസേസ് അസോസിയേഷനുകൾ ഏവർക്കും നന്ദി. നിങ്ങൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകണം. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണും.
NB: ജീവനക്കാർ kamco എംഡി പ്രശാന്ത് ന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു : മാതൃഭൂമി 😎.”
ഇതോടൊപ്പം ജീവനക്കാർ മാതൃഭൂമി പത്രം കത്തിച്ച് പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം ഷെയർ ചെയ്തു. ഇതിൽ ജീവനക്കാർ കളക്ടർക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതും കേൾക്കാവുന്നതാണ്.








