ഉള്ളി വില കുത്തനെ കുറച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് . ഉപഭോക്താവിന്റെ അഭ്യർത്ഥന മാനിച്ചാണ് വില കുറച്ചിരിക്കുന്നത്. ഉള്ളിയുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഡൽഹി ആസ്ഥാനമായുള്ള ഒരു ഉപഭോക്താവ് തന്റെ ഫുഡ് ഓർഡറിനൊപ്പം അധികം ഉള്ളി തരണം എന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഉള്ളിയുടെ ഫ്‌ലാഷ് സെയിൽ അവതരിപ്പിച്ചത്.
കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വിറ്റിരുന്ന ഉള്ളിക്ക് ഇപ്പോൾ വില 80 രൂപയ്ക്ക്, മുകളിലാണ് . ഇതോടെ ജനങ്ങൾ ആകെ പ്രതിസന്ധിയിലാണ് . ഈ പ്രതിസന്ധി ചൂണ്ടാക്കാട്ടിയാണ് ഡൽഹി സ്വദേശി സ്വിഗ്ഗിയോട് അഭ്യർത്ഥിച്ചത്. തമാശ രൂപേണയുള്ള അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഈ അഭ്യർത്ഥനയോടെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഉള്ളിയുടെ ഫ്‌ലാഷ് സെയിൽ പ്രഖ്യാപിക്കുകയും കിലോഗ്രാമിന് 39 രൂപയ്ക്ക് വില്പന നടത്തുകയും ചെയതു. വിലയുടെ പകുതിയിൽ താഴെ വിലയ്ക്ക് ആയിരുന്നു ഈ ഫ്‌ലാഷ് സെയിൽ. കഴിഞ്ഞ ദിവസം രാത്രി 7 മണി മുതൽ 8 വരെയായിരുന്നു സെയിൽ.
ഒരു സ്വിഗ്ഗി ഉപഭോക്താവ് ഉള്ളിയുടെ വിലക്കയറ്റം താങ്ങാൻ കഴിയാത്തതിനാൽ റെസ്റ്റോറന്റിനോട് കുറച്ച് അധിക ഉള്ളി അയയ്ക്കാൻ ആവശ്യപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടു. നിങ്ങളുടെ വേദന ഞങ്ങൾക്ക് മനസ്സിലായി, വിലകൾ മാറ്റാൻ കഴിയില്ലെങ്കിലും – നിങ്ങൾക്കായി, ഞങ്ങൾ ഇന്ന് ഒരു ഫ്‌ലാഷ് സെയിൽ നടത്തുന്നു! ഉള്ളിക്ക് കിലോഗ്രാമിന് വെറും 39 രൂപ. ഡൽഹി എൻസിആറിൽ രാത്രി 7-8 വരെ’ എന്നിങ്ങനെ ഒരു കുറിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഫാനി കിഷൻ തങ്ങളുടെ ഫ്‌ലാഷ് സെയിൽ പ്രഖ്യാപിച്ചത്.
സ്റ്റോക്ക് തീരുന്നതിനു മുമ്പ് സ്റ്റോക്ക് ചെയ്തുകൊള്ളാനും അദ്ദേഹം തങ്ങളുടെ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.









