ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച അപകടത്തിന്റെ കാരണം അമിതവേഗതയല്ലെന്ന് ആലപ്പുഴ ആർടിഒ എകെ ദിലു. അപകടത്തിന് പല ഘടകങ്ങളും കാരണമായിട്ടുണ്ട്. വാഹനത്തിലെ അമിതഭാരമാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണം. വാഹനത്തിന്റെ പഴക്കവും മഴയും അപകട കാരണമായെന്നും ആർടിഒ വ്യക്തമാക്കി.
വാഹനം നിയമ വിരുദ്ധമായി ആണ് വിദ്യാർത്ഥികള്‍ക്ക് നല്‍കിയത്. വാഹനഉടമ ആരാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. 14 വർഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നു. റോഡിൽ വെളിച്ചക്കുറവും ഉണ്ടായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നത് അപകടത്തിന്റെ തീവ്രത കൂട്ടി. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവർക്ക് കിട്ടിയിട്ടില്ലെന്നും ആർടിഒ കൂട്ടിച്ചേര്‍ത്തു.
സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വസ്തു മുന്നിൽ കണ്ട് കാർ വെട്ടിച്ചെന്നായിരുന്നു വാഹനം ഓടിച്ച വിദ്യാർത്ഥി പറഞ്ഞത്. എന്നാൽ വീഡിയോയിൽ ഇത് കാണുന്നില്ല. അതിനാൽ സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും ആർടിഒ പറഞ്ഞു.
പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
Discussion about this post