വൈക്കം (കോട്ടയം): ചെമ്പില്‍ സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവിൽ ഏറ്റു മുട്ടിയതായി പരാതി, കേസ് എടുത്ത് പോലീസ്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയംഗം നൗഫലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കഴിഞ്ഞ 24-നാണ് സംഭവം നടക്കുന്നത്. നൗഫലിന്റെ വീടിന് മുന്‍പില്‍ പ്രതികളായ അമല്‍രാജ്, അനില്‍രാജ്, അജിത്ത്, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവര്‍ തമ്മില്‍ ബഹളംവെച്ചത് നൗഫൽ ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് കണ്ടാലറിയാവുന്ന രണ്ടുപേരില്‍ ഒരാള്‍ നൗഫലിന്റെ വലതുകൈയില്‍ കല്ലുകൊണ്ട് ഇടിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. അടിപിടിയില്‍ നൗഫലിന് വലതുകൈമുട്ടിനും കൈപ്പത്തിക്കും ഇരുകാല്‍മുട്ടിനും ഇടതുകൈക്കും പരിക്കേറ്റു.
പാര്‍ട്ടിയംഗങ്ങള്‍ ഉള്‍പ്പെട്ട വെള്ളൂര്‍ സര്‍വീസ് സഹകരണബാങ്ക് തട്ടിപ്പ്, തലയോലപ്പറമ്പിലെ സ്വകാര്യ പണിമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ് തുടങ്ങിയ പല വിഷയങ്ങളില്‍ തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരിന്നു. ഇതിന്റെ ഭാഗമായാണ് സംഘർഷം എന്നാണ് കരുതപ്പെടുന്നത്.
വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍പ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ഒരു ഏരിയാ കമ്മിറ്റിയംഗത്തിനെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. അംഗത്തെ ഏരിയാ കമ്മിറ്റിയിലുള്ള ഉന്നതര്‍ സംരക്ഷിക്കുന്നുവെന്നാണ് ആരോപണം









