കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 ഇനിയും വൈകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കണമെന്ന് 2026 ഏപ്രില്‍ വരെ കാത്തിരിക്കണമെന്ന് നാസ അറിയിച്ചു. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ളതാണ് ആർട്ടെമിസ് 2 ദൗത്യം.
2025 സെപ്റ്റംബറില്‍ ആര്‍ട്ടെമിസ് 2 ദൗത്യ സംഘത്തെ അയക്കാനായിരുന്നു നാസ നേരത്തെ നിശ്ചയിച്ചിരുന്നത്. ഈ ദൗത്യമാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്. ഇതോടൊപ്പം മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനായി 2026 അവസാനത്തോടെ ലക്ഷ്യമിട്ടിരുന്ന ആര്‍ട്ടെമിസ് 3 ദൗത്യം 2027 മധ്യത്തോടെ നടക്കുമെന്നും നാസ അറിയിച്ചു.
ആർട്ടെമിസ് ദൗത്യങ്ങള്‍ക്കുള്ള ഓറിയോണ്‍ പേടകത്തിലെ സുരക്ഷാ പ്രശ്‌നം പരിഹരിക്കാന്‍ വൈകുന്നതാണ് ആര്‍ട്ടെമിസ് 2 വൈകാനുള്ള കാരണം. ‘ഓറിയോൺ ക്യാപ്‌സ്യൂൾ അതിന്‍റെ ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റിനായി തയ്യാറാക്കുന്നത് പൂർത്തിയാക്കാൻ അധിക സമയം ആവശ്യമാണ്. ബഹിരാകാശത്തേക്ക് പര്യവേഷകരെ അയക്കാനും ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറക്കാനുമുള്ള സാങ്കേതിക മികവ് ഓറിയോണ്‍ ക്യാപ്‌സൂളില്‍ നാസയ്ക്കും പങ്കാളികള്‍ക്കും ഉറപ്പാക്കേണ്ടതുണ്ട്’ എന്ന് നാസ അഡ്‌മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ വ്യക്തമാക്കി.
ആര്‍ട്ടെമിസ് 1 മാത്രമാണ് ആര്‍ട്ടെമിസ് ചാന്ദ്ര ദൗത്യത്തില്‍ നാസയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ അണ്‍ക്രൂഡ് ദൗത്യത്തില്‍ ഭൂമിയിലേക്കുള്ള മടങ്ങിവരവില്‍ ഓറിയോണ്‍ പേടകത്തിലെ ഹീറ്റ് ഷീല്‍ഡിന് നേരിയ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ചുള്ള വിശദ പഠനത്തിലെ ഫലങ്ങളാണ് രണ്ടും മൂന്നും ദൗത്യം വൈകിപ്പിക്കാന്‍ നാസയെ പ്രേരിപ്പിച്ചത്.
Discussion about this post