തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇത് പ്രകാരം നാളെ സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ മുന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. തെക്കു കിഴക്കേ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുന മർദ്ദം തെക്ക് പടിഞ്ഞാറേ ബംഗാൾ ഉൾക്കടലിനും തെക്ക് കിഴക്കേ ബംഗാൾ ഉൾക്കടലിനും മുകളിലേക്ക് മാറിയിട്ടുണ്ട്. ഇത് നിലവിൽ ശക്തികൂടിയ ന്യൂനമർദ്ദമായി സ്ഥിതി ചെയ്യുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് വെളിപ്പെടുത്തുന്നത്.
ഇടുക്കി എറണാകുളം തൃശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ മഞ്ഞ അലര്‍ട്ടായിരിക്കും. ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണെന്നും മുന്നറിയിപ്പുണ്ട്.
12 – 12 – 2024, 13 – 12 – 2024തീയതികളിൽ കേരള തീരത്തും, 13 – 12 – 2024 തീയതിയിൽ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . ഈ തീരങ്ങളിൽ അതാത് ദിവസങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
Discussion about this post