മുംബൈ : റിസർവ് ബാങ്കിന് ബോംബ് ഭീഷണി . ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ ബാങ്കിന്റെ ആസ്ഥാനം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് ആർബിഐക്ക് ലഭിച്ച ഇമെയിൽ. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
റഷ്യൻ ഭാഷയിലാണ് സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിൽ നിങ്ങൾ താമസിയാതെ പൊട്ടിത്തെറിക്കും എന്നാണ് എഴുതിയിരുത്. ഭീഷണി അയച്ച ഇമെയിലിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇമെയിൽ അയയ്ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇമെയിൽ അയച്ചയാളുടെ ഐപി വിലാസം കണ്ടെത്താൻ കഴിഞ്ഞതായാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരം മുംബൈ പോലീസ് കേസ് ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ആറ് വർഷത്തിന് ശേഷം അധികാരമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമായി പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ 26-ാമത് ഗവർണറായി ചുമതലയേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീഷണി ഇമെയിൽ വന്നത്.
രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മൽഹോത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്.
കഴിഞ്ഞ മാസം ആദ്യം മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെന്ററിലേക്കും പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ‘സിഇഒ’ എന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഭീഷണി കോൾ വന്നിരുന്നു.
ലഷ്‌കർ-ഇ-തൊയ്ബയുടെ സിഇഒ’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ആർബിഐ കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിക്കുകയും ഒരു ഇലക്ട്രിക് കാർ തകരാറിലാണെന്ന് അവകാശപ്പെട്ട് പിന്നിലെ റോഡ് തടയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവം ഉടൻ തന്നെ ആർബിഐ ഉദ്യോഗസ്ഥർ മുംബൈ പോലീസിൽ റിപ്പോർട്ട് ചെയ്യുകയും അവർ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
Discussion about this post