ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. 14 ദിവസമാണ് റിമാന്‍ഡ് കാലാവധി. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പോലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്.
വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പില്‍ എത്തിച്ചത്. തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നടനെ ജയിലിലേക്ക് അയക്കുക.
ജാമ്യമില്ലാ വകുപ്പുകൾ ആണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.
ഈ മാസം 4നാണ് അല്ലു അർജുൻ തിയറ്ററിലെത്തിയത്. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പോലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നതായും അല്ലു പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post