കൊൽക്കത്ത : പാകിസ്താൻ പരിശീലനം ലഭിച്ച ഭീകരനെ അറസ്റ്റ് ചെയ്ത് എസ്ടിഎഫ്. പശ്ചിമ ബംഗാളിൽ നിന്നും ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു ഭീകരനെ പിടികൂടിയത്. നിരോധിത ഭീകര സംഘടനയായ തെഹ്‌രീക്-ഉൽ-മുജാഹിദീൻ അംഗം ജാവേദ് മുൻഷി ആണ് അറസ്റ്റിലായിട്ടുള്ളത്.
ജമ്മു കശ്മീർ പോലീസുമായി ഏകോപിപ്പിച്ച് പശ്ചിമ ബംഗാൾ പോലീസിൻ്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) നടത്തിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലാണ് ഭീകരൻ അറസ്റ്റിലായത്. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗിന് സമീപം വെച്ചാണ് ഇയാൾ അറസ്റ്റിലായത്.
ഐഇഡി വിദഗ്ധനും ആയുധങ്ങൾ കൈകാര്യം ചെയ്യുന്നയാളുമായ ജാവേദ് മുൻഷി നിരവധി തീവ്രവാദ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്നാണ് എസ്ടിഎഫ് വ്യക്തമാക്കുന്നത്. ഇയാൾ കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ സൈന്യത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കശ്മീർ മുതൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വരെയുള്ള ഇയാളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷം ബംഗ്ലാദേശിലേക്ക് കടക്കുന്നതിന് മുൻപാണ് അറസ്റ്റ് നടത്തിയത് എന്നും എസ്ടിഎഫ് അറിയിച്ചു.








