തിരുവനന്തപുരം : എഡിജിപി എം ആർ അജിത്ത് കുമാർ തനിക്കെതിരെ കള്ളമൊഴി നൽകിയെന്ന പരാതിയുമായി എഡിജിപി പി വിജയൻ. തനിക്ക് കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത് കുമാർ നൽകിയ മൊഴി കള്ളമാണ്. അതിനെതിരെ കേസെടുക്കണമെന്ന് മൂന്നാഴ്ച മുൻപ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു എന്നാണ് വിവരം .
ആഭ്യന്തരവകുപ്പിനാണ് പരാതി നൽകിയിരിക്കുന്നത്. സാധാരണനിലയിൽ ഡിജിപിക്കു തന്നെ ഇത്തരം പരാതികളിൽ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികളിൽ ഇരിക്കുന്ന 2 മുതിർന്ന ഓഫീസർമാർ തമ്മിലുള്ള പ്രശ്‌നമായതിനാലാണ് നടപടി ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് പരാതി കൈമാറിയിരിക്കുന്നത്.
പി വി അൻവർ അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച ഡിജിപി എസ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിക്കായിരുന്നു എഡിജിപി അജിത്കുമാർ ഇന്റലിജന്റ്‌സ് എഡിജിപി പി.വിജയനെതിരെ മൊഴി നൽകിയത്. പി.വിജയനും തീവ്രവാദവിരുദ്ധ സേനയിലെ ചില അംഗങ്ങൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത്ദാസ് തന്നോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി . എന്നാൽ താൻ ഇതി ഒന്നും അജിത്കുമാറിനോട് പറഞ്ഞിട്ടില്ലെന്നായിരുന്നു സുജിത്ദാസിന്റെ മറുപടി.
ഐജിയായിരുന്നപ്പോൾ പി വിജയൻ സസ്പെൻഷനിലേക്ക് പോകാൻ കാരണം ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോൾ എംആർ അജിത്കുമാർ നൽകിയ റിപ്പോർട്ടാണ്. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങൾ ചോർത്തി നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയൻ നടപടി നേരിട്ടത്. ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്തിയെങ്കിലും എംആർ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് പി വിജയനെ സർവീസിലേക്ക് തിരിച്ചെടുത്തത്. പിന്നീട് അദ്ദേഹത്തിന് ഇന്റലിജൻസ് എഡിജിപിയായി പ്രമോഷൻ നൽകി. ഇതിന് ശേഷമാണ് ഗുരുതരമായ മറ്റൊരു ആരോപണവുമായി എംആർ അജിത് കുമാർ രംഗത്ത് വന്നത്.
Discussion about this post