കാഞ്ഞങ്ങാട്; പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എംസി അബ്ദുൾ ഗഫൂർ ഹാജി(55)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഭിഭാഷകനെ ചോദ്യം ചെയ്തു. കാസർകോട് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് അഭിഭാഷകനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീന, ഇവരുടെ ഭർത്താവ് ഉബൈസ് എന്നിവരുമായി കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസങ്ങളിൽ ഇദ്ദേഹവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
കൃത്യം നടത്തിയതിനുശേഷം ഷമീന ആദ്യം വിളിച്ചത് ഈ അഭിഭാഷകനെ തന്നെയാണ്. വിശദമായി ചോദ്യം ചെയ്തിന് ശേഷം അഭിഭാഷകനെ വിട്ടയച്ചു. അതേസമയം കൂടുതൽ തെളിവെടുപ്പിനായും ചോദ്യം ചെയ്യാനുമായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ കോടതിൽ അപേക്ഷ നൽകി. നേരത്തെ മൂന്ന് ദിവസത്തേക്ക് മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചിരുന്നത്.
മന്ത്രവാദത്തിലൂടെ ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് 596 പവൻ സ്വർണം ഇവർ ഗഫൂറിൽനിന്നു തട്ടിയെടുത്തിരുന്നു. ഇതു തിരിച്ചു നൽകാതിരിക്കാനായിരുന്നു കൊലപാതകം.അബ്ദുൽ ഗഫൂറിന്റെ വീട്ടിൽനിന്നു 4 കിലോയിലേറെ തൂക്കമുള്ള (596 പവൻ) സ്വർണാഭരണങ്ങൾ ആരുടെ കയ്യിൽ എത്തിയെന്ന അന്വേഷണമാണു നാലംഗ സംഘത്തിന്റെ അറസ്റ്റിലേക്ക് എത്തിയത്. ആഭിചാരക്രിയകളുടെ ഭാഗമായി ഗഫൂറിന്റെ തല ഭിത്തിയിലിടിപ്പിച്ചു കൊല്ലുകയായിരുന്നു എന്നാണു നിഗമനം.
Discussion about this post