കൊച്ചി; ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്‌റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കെതിരെ വിജിലൻസിൽ പരാതി. നൃത്ത പരിപാടിയെ കുറിച്ച് കൊച്ചി സ്വദേശിയാണ് വിജിലൻസിൽ പരാതി നൽകിയത്.കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നൽകിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.ജനപ്രതിനിധികളടങ്ങുന്ന ജനറൽ കൗൺസിലാണ് സ്റ്റേഡിയം വിട്ട് നൽകുന്നതിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് ചെയർമാൻ കെ ചന്ദ്രൻപിള്ള വഴിവിട്ട് അനുമതി നൽകുകയായിരുന്നു. വാടക നിശ്ചയിച്ചതും ചെയർമാൻ കെ ചന്ദ്രൻപിള്ളയാണ്. ഇതിൽ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് പരാതി.
ഇത് സംബന്ധിച്ച രേഖകളും പുറത്ത് വന്നിട്ടുണ്ട്.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് പരിപാടി നടത്താൻ മൃദംഗവിഷൻ 23.8.2024 നാണ് അപേക്ഷ നൽകുന്നത്. അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസർ ഫയലിൽ രേഖപ്പെടുത്തി. ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിലനിർത്തേണ്ടതിനാൽ നൃത്തപരിപാടിക്ക് നൽകാനാകില്ലെന്നായിരുന്നു ഫയലിൽ മറുപടി നൽകിയത്. ഇത് മറികടന്ന് ചെയർമാന്റെ ആവശ്യപ്രകാരം സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളിൽ വ്യക്തമാണ്.
Discussion about this post