കണ്ണൂർ; പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ അഞ്ചുപേരെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി സന്ദർശിച്ച് സിപിഎം സംസ്ഥാസ സമിതി അംഗം പി ജയരാജൻ. സിപിഎമ്മുകാരായ പ്രതികൾക്ക് ‘കേരളം-മുസ്ലീം രാഷ്ട്രീം രാഷ്ട്രീയ ഇസ്ലാം’ എന്ന തന്റെ പുസ്തകം കൈമാറിയെന്ന് പി ജയരാജൻ വ്യക്തമാക്കി. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. ജയിൽ ഉപദേശ സമിതി അംഗം എന്ന നിലയിലാണ് ഇവിടെ എത്തിയതെന്നാണ് പി ജയരാജന്റെ വിശദീകരണം.
പ്രതികളെ കണ്ടത് ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരോട്, അവർക്ക് ജയിലിൽ വായിക്കാൻ എന്റെ ഒരു പുസ്തകം നൽകി, ജയിൽ ജീവിതം കമ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ളതാണ്. ജയിൽ കാണിച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടാൻ സാധിക്കില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാൽ അതിലപ്പുറം ചില ആക്രമണങ്ങൾ നടക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. പക്ഷേ കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ മാദ്ധ്യമങ്ങൾക്ക് വാർത്തയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ടരവർഷക്കാലത്ത് പൊതുവെ വർഗീയ സംഘർഷങ്ങളും അക്രമസംഭവങ്ങളമുല്ലാത്ത അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്നുപോയത്. വലതുപക്ഷ മാദ്ധ്യമങ്ങൾക്ക് ഇടതുപക്ഷ വിരുദ്ധ ജ്വരമാണ്. മനുഷ്യാവകാശ കമ്മിഷന്റെ ശുപാർശ പ്രകാരം കൊടി സുനിക്ക് പരോൾ കിട്ടിയപ്പോൾ മാദ്ധ്യമങ്ങൾ വിമർശിച്ചുവെന്ന് ജയരാജൻ പറഞ്ഞു. പാർട്ടി തള്ളിപ്പറഞ്ഞവരെ കാണാൻ ജയിലിൽ വന്നത് ശരിയാണോ എന്ന ചോദ്യത്തിനു കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ജയരാജന്റെ മറുപടി.
Discussion about this post