കൊച്ചി; ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പോലീസിലാണു പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് രാവിലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നുമാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിനുപിന്നാലെ നിരവധി പേർ പോസ്റ്റിന് താഴെ അധിക്ഷേപവുമായി രംഗത്തെത്തി. ഇതോടെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്ന വ്യക്തി അധിക്ഷേപം ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പേര് പരാമർശിച്ചില്ലെങ്കിലും ആ വ്യക്തിയെ ആളുകൾക്ക് അറിയാമെന്നും വിവാദമുണ്ടാക്കാൻ താത്പര്യമില്ലെന്നും ഹണി റോസ് വ്യക്തമാക്കി. നിയമനടപടിയെ പറ്റി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇനിയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം തുടർന്നാൽ തീർച്ചയായും നിയമനടപടിയുമായി മുന്നോട്ട് പോകും. പേര് പറഞ്ഞില്ലെങ്കിലും ആളുകൾക്ക് അറിയാം. സാമൂഹികമാദ്ധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ട വിഷയമാണത്. ഇങ്ങനെ തന്നെ പോകാമെന്നുള്ളത് സ്വയമെടുത്ത തീരുമാനമാണ്. എനിക്ക് അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ താത്പര്യമില്ല. എനിക്കും എന്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാൻ തീരുമാനിച്ചത്, ഹണി റോസ് പറഞ്ഞു.
ഹണിറോസിന്റെ ആദ്യ പ്രതികരണത്തിന്റെ പൂർണരൂപം
നമസ്‌കാരം….
ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു. പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ
നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്. ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല
Discussion about this post