തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എന്നിവരാണ് കുറ്റവാളികളുടെ വീട്ടിലെത്തിയത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെയും വെറുതെ വിട്ടവരുടെയും വീടുകളില്‍ നേതാക്കള്‍ എത്തിയിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ അഞ്ചുപേരെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി സിപിഎം സംസ്ഥാസ സമിതി അംഗം പി ജയരാജൻ സന്ദര്‍ശിച്ചിരുന്നു. സിപിഎമ്മുകാരായ പ്രതികൾക്ക് ‘കേരളം-മുസ്ലീം രാഷ്ട്രീം രാഷ്ട്രീയ ഇസ്ലാം’ എന്ന തന്റെ പുസ്തകം കൈമാറിയെന്ന് പി ജയരാജൻ വ്യക്തമാക്കി. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. ജയിൽ ഉപദേശ സമിതി അംഗം എന്ന നിലയിലാണ് ഇവിടെ എത്തിയതെന്നാണ് പി ജയരാജന്റെ വിശദീകരണം.
പ്രതികളെ കണ്ടത് ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരോട്, അവർക്ക് ജയിലിൽ വായിക്കാൻ എന്റെ ഒരു പുസ്തകം നൽകി, ജയിൽ ജീവിതം കമ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ളതാണ്. ജയിൽ കാണിച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടാൻ സാധിക്കില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാൽ അതിലപ്പുറം ചില ആക്രമണങ്ങൾ നടക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. പക്ഷേ കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ മാദ്ധ്യമങ്ങൾക്ക് വാർത്തയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












