തിരുവനന്തപുരം: പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പരസ്യമായി പ്രതികരിച്ചത് സിപിഎമ്മിലെ ഉന്നത നേതാക്കൾ പറഞ്ഞിട്ടാണ് എന്ന് രാജിവെച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ. പിന്നീട് ആ നേതാക്കൾ ഫോൺ എടുത്തില്ല. അവർ ആരാണെന്ന് പറയുന്നില്ലെന്നും അൻവർ പറഞ്ഞു.
മലപ്പുറം ജില്ലയിൽ ഏകപക്ഷീയമായി ഒരു സമുദായത്തെ ക്രിമിനലുകളായി ചിത്രീകരിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു.
സുജിത് ദാസ് എസ്പിയായിരുന്ന കാലത്താണ് ഇത് എന്ന് അൻവർ ആരോപിച്ചു. ബൈക്കിൽ മൂന്ന് പേർ സഞ്ചരിച്ചാൽ മൂന്ന് പേരുടെയും പേരിൽ കേസെടുക്കുന്നത് പോലുള്ള നടപടികൾ സ്വീകരിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അടക്കമുള്ളവരെ അറിയിച്ചതാണ്. ഈ വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടും ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ്, ഉത്തരവാദപ്പെട്ട സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം പരസ്യമായി പ്രതികരിച്ചത്.’നിങ്ങൾ തുറന്നു പറയണം ഞങ്ങളെല്ലാവരും കൂടെയുണ്ടാകു’ മെന്ന് ഉന്നത നേതാക്കൾ പറഞ്ഞു. പിന്നീട് ഒരു ഘട്ടത്തിൽ ഇതേ നേതാക്കൾ പിന്മാറിയെന്നും താൻ വിളിച്ചാൽ ഫോണെടുക്കാതെ ആയെന്നും അൻവർ പറയുന്നു.
അതേസമയം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പി വി അൻവർ. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു. വിഡി സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുകയാണ്. സതീശനെതിരെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പറഞ്ഞിട്ടാണെന്നും അൻവർ വെളിപ്പെടുത്തി .
സംസാരിക്കേണ്ട കാര്യങ്ങൾ പി ശശിയാണ് പേപ്പറിലാക്കി തന്നത്. അത് ഞാൻ പറയുക മാത്രമാണ് ചെയ്തത്. പാർട്ടി ഏൽപ്പിച്ച ജോലിയാണ് ചെയ്തത്. അതും സ്പീക്കറുടെ അറിവോടെയാണ് എന്നും അൻവർ വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണം. തന്നെ കോൺഗ്രസിന്റ ശത്രു ആക്കാൻ ഗൂഢാലോചന ഉണ്ടായെന്നും അൻവർ ആരോപിച്ചു.
Discussion about this post