മുംബൈ : നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് പോലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്‌സാദ് എന്നാണ് ഇയാളുടെ മുഴുവൻ പേര്. വിജയ് ദാസ് എന്ന പേരിലാണ് ഇയാൾ മുംബൈയിൽ താമസിച്ചിരുന്നത് . പ്രതി ജോലി ചെയ്തിരുന്നത് ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് എന്ന് പോലീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതി ഇന്ത്യക്കാരനാണോ എന്ന് വ്യക്തമല്ല. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇയാൾ ഇന്ത്യയിൽ താമസിച്ചിരുന്നത് എന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ എന്നുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.
വ്യാഴാഴ്ച പുലർച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ മോഷണത്തിനെത്തിയ ഒരാൾ സെയ്ഫിനെ കുത്തിയത്. ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിനു സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ കുത്തേറ്റു. ഉടനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നടൻ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.










