ചെന്നൈ: ഡോക്യുമെന്ററി വിവാദത്തിൽ നടി നയൻതാരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും തിരിച്ചടി. നടൻ ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, അവർ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്നു ധനുഷിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് കോടതിയെ അറിയിച്ചിരുന്നു.
ചിത്രത്തിലെ നായികയായിരുന്ന നടി നയൻതാര, സിനിമയിലെ 28 സെക്കന്റ് വരുന്ന ബിടിഎസ് ദൃശ്യങ്ങൾ അനുവാദമില്ലാതെ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ ഉപയോഗിച്ചു. ഇതിലൂടെ പകർപ്പാവകാശ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായും ധനുഷിനുവേണ്ടി അഭിഭാഷകൻ പിഎസ് രാമൻ കോടതിയെ അറിയിച്ചു. എന്നാൽ, ധനുഷ് നൽകിയ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ, ധനുഷിന്റെ ഹർജികൾ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ നൽകിയ ഹർജികൾ വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു. എന്നാണ് ഹർജി പരിഗണിക്കുക എന്നതും കോടതി വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരവും ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post