ചത്തീസ്ഖഡ്: ഹരിയാനയിലെ ജനങ്ങൾ യമുനാ നദിയിൽ വിഷം കലർത്തുന്നുവെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ വിവാദപരാമർശത്തിൽ തക്ക മറുപടി നൽകി ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി. ഡൽഹിയിലെ പല്ല ഗ്രാമത്തിലെത്തി യമുനാ നദിയിലെ ജലം കുടിച്ച് കാണിച്ചുകൊണ്ടാണ് നായബ് സിംഗ് സെയ്‌നി, കെജ്രിവാളിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ചത്. കെജ്രിവാളിന്റെ പരാമർശം രാഷ്ട്രീയ പ്രേരിതവും ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാൻ വേണ്ടിയുള്ളതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യമുനയിൽ നിന്നും ജലം കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ എക്‌സിൽ പങ്കുവച്ചിരുന്നു.
‘അരവിന്ദ് കെജ്രിവാൾ നടത്തിയ ദൗർഭാഗ്യകരമായ പ്രസ്താവന രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ജനങ്ങളിൽ ഭയം നിറയ്ക്കാൻ വേണ്ടിയുള്ളതായിരുന്നു. ഇന്ന് ഞാൻ യമുനാ നദിയുടെ തീരങ്ങളിൽ എത്തിയിരിക്കുകയാണ്. യാതൊരു മടിയും കൂടാതെ തന്നെ ഈ പുണ്യനദിയിലെ ജലം ഞാൻ കുടിച്ചു. അതിഷി ഇവിടെ വന്നില്ല. പുതിയൊരു കള്ളം കണ്ടുപിടിക്കാനുള്ള തിരക്കിലായിരിക്കും അവർ. എഎപി വിളിച്ചുപറയുന്ന കള്ളങ്ങൾ ഫലം കാണാത്തത് ഇതുകൊണ്ടാണ്. ഡൽഹിയിലെ ദൈവതുല്യരായ ജനങ്ങൾ ഈ വഞ്ചരെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഫെബ്രുവരി 5ന് എഎപിയുടെ വഞ്ചനയുടെ യുഗം അവസാനിക്കും’- നായബ് സിംഗ് സെയ്‌നി എക്‌സിൽ കുറിച്ചു.
ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിലെ ജലത്തിൽ വിഷം കലർത്തിയെന്നാണ് കെജ്രിവാൾ പറഞ്ഞത്. ജലവകുപ്പ് യമുനയിൽ നിന്നും വെള്ളം ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ഒരു തരത്തിലുള്ള വിഷം പോലും ആ വെള്ളത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അരവിന്ദ് കെജ്രിവാൾ അദ്ദേഹത്തിന്റെ ജീവിതകാലം മഴുവൻ കള്ളം മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post