തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി ഇനി ചാവേറാനാവില്ലെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയദൗത്യം എന്ന നിലയിലാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മൂന്നുതവണ യു.ഡി.എഫ് കോട്ടകളില്‍ മത്സരിച്ചു തോറ്റത്. ഇത്തവണ കേരളത്തില്‍ ജയം ഉറപ്പായ സീറ്റ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയും അവകാശവും ഉണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കേരള ശബ്ദം മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന ഇടനാഴികളില്‍ എന്ന ആത്മകഥയുടെ അവസാന ഭാഗത്താണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്. ആത്മകഥയിലെ അനസാന ഭാഗത്താണ് ഈ പരാമര്‍ശം.
ഇടതുപക്ഷ സഹയാത്രികനായതു മുതല്‍ താനൊരു പാര്‍ട്ടി വക്താവിനെ പോലെയാണ് ബഹുജന മദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ചെറിയാന്‍ ഫിലിപ്പ് പറയുന്നു. സി.പി.എം ഏല്‍പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റി. ഇടതുപക്ഷ പ്രചാരകന്‍ എന്ന നിലയില്‍ ആയിരക്കണക്കിന് യോഗങ്ങളില്‍ കേരളത്തിലുടനീളം പങ്കെടുത്തെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലെ ഭാഗം-
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയസാദ്ധ്യത ഒട്ടുമില്ലാത്ത ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ച് ഇനിയൊരു ചാവേറാകാനില്ല. രാഷ്ട്രീയദൗത്യം എന്ന നിലയിലാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മൂന്നുതവണ യു.ഡി.എഫ് കോട്ടകളില്‍ മത്സരിച്ചു തോറ്റത്. 15 വര്‍ഷക്കാലം സി.പി.എമ്മിനു വേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി എന്ന നിലയില്‍ ഇത്തവണ കേരളത്തില്‍ എവിടെയെങ്കിലും ജയിക്കുന്ന ഒരു ഉറച്ച സീറ്റ് ലഭിക്കാന്‍ എനിക്ക് അര്‍ഹതയോ അവകാശമോ ഉണ്ട്. തോല്‍ക്കാനായി ജനിച്ചവന്‍ എന്ന ദുഷ്‌പേരു മാറ്റാന്‍ ഒരിക്കലെങ്കിലും വിജയിക്കുക എന്നത് എന്റെ അഭിമാനപ്രശ്‌നമാണ്. അവസാന ഊഴത്തിനായാണ് കാത്തിരിക്കുന്നത്. 2001ല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ജയിക്കുന്ന സീറ്റ് ആരോടും തേടിയില്ല. അഞ്ചു വര്‍ഷത്തിനു ശേഷം ജയിക്കുന്ന ഒരു സീറ്റ് എന്ന മിനിമം ആവശ്യമാണ് ഉന്നയിച്ചത്. 2006ല്‍ കല്ലൂപ്പാറയിലും 2011ല്‍ വട്ടിയൂര്‍ക്കാവിലും നോമിനേഷന്‍ കൊടുക്കുന്നതിനു മുമ്പുതന്നെ തോല്‍വി ഉറപ്പായിരുന്നു. കേരളത്തില്‍ സി.പി.എം ഏറ്റവും ദുര്‍ബലമായ മണ്ഡലങ്ങള്‍. ഉമ്മന്‍ചാണ്ടി, ജോസഫ് എം പുതുശ്ശേരി, കെ.മുരളീധരന്‍ എന്നീ എതിരാളികള്‍ രാഷ്ട്രീയ സാമുദായിക കാരണങ്ങളാല്‍ അതിശക്തരുമായിരുന്നു’.
//
Discussion about this post